നാഗ്പൂര്‍: രാജ്യത്ത് ആര്‍എസ്എസ് ശാഖകളില്‍ വന്‍വര്‍ധന. നാഗപ്പൂരില്‍ ആരംഭിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ സര്‍കാര്യവാഹ് സുരേഷ് ജോഷി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ശാഖകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി വ്യക്തമാക്കിയത്. 37,248 സ്ഥലങ്ങളിലായി 58,962 ശാഖകളാണ് നിലവിലുള്ളത്. കഴിഞ്ഞവര്‍ഷം 36,729 സ്ഥലങ്ങളില്‍ 57,185 ശാഖകളാണ് ഉണ്ടായിരുന്നത്. 16,405 സ്ഥലങ്ങളില്‍ പ്രതിവാര പ്രവര്‍ത്തനവും 7,973 സ്ഥലങ്ങളില്‍ പ്രതിമാസ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് വിവിധ ഘട്ടങ്ങളിലായി നല്കുന്ന പരിശീലനങ്ങളിലെ പങ്കാളിത്തത്തിലും നല്ല മുന്നേറ്റമുണ്ടായി. 86 പരിശീലന വര്‍ഗുകളിലായി 24,139 പേര് പങ്കെടുത്തു. 21,905 സ്ഥലങ്ങളില്‍ സേവാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ജലസംരക്ഷണം, ഗ്രാമവികാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തനം നടക്കുന്നു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കും. കര്‍ഷകരുടെ സാമ്പത്തികസാംസ്കാരിക ഭദ്രത ഉറപ്പു വരുത്തും, കേരളത്തില്‍ നടന്ന സംസ്ഥാന കര്‍ത്തൃ ശിബിരം, ഉത്തര അസമില്‍ നടന്ന സാംഘിക്, ദക്ഷിണ തമിഴ്നാടിലെ പ്രൗഢ സ്വയം സേവകരുടെ സാംഘിക് തുടങ്ങിയ പരിപാടികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
ഭാരത മാതാവിന്റെ പ്രതിമയ്ക്ക് മുമ്പില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രതിനിധി സഭയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഹസര്കാര്യ വാഹ് ഡോ. കൃഷ്ണ ഗോപാല്‍, അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ, സഹ പ്രചാര്‍ പ്രമുഖ് നരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 35 വിവിധ ക്ഷേത്ര സംഘടനകളില്‍ നിന്നും ക്ഷണിക്കപ്പെട്ട മുതിര്‍ന്ന കാര്യകര്ത്താക്കളുമടക്കം 1,538 പേര് ത്രിദിന പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നുണ്ട്. ഭാരതീയ ഭാഷകളും ലിപികളും സംരക്ഷിക്കണമെന്നും പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം പ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ഇന്നലെ പ്രമേയത്തില്‍ ചര്‍ച്ച നടന്നു. കേരളത്തില്‍ നിന്ന് 67 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സഭ നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: