തിരുവനന്തപുരം: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലെ അംഗമായ പഞ്ചാബ് നാഷണല്‍ ബാങ്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പില്‍ കുടുങ്ങിയതോടെ കെഎസ്ആര്‍ടിസിക്ക് ദീര്‍ഘകാല വായ്പ നല്കുന്ന പദ്ധതി അനിശ്ചിതത്വത്തിലായി. കണ്‍സോര്‍ഷ്യത്തിലെ പ്രധാന അംഗമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. മൂവായിരം കോടി രൂപയില്‍ പിഎന്‍ബി വഴി കിട്ടേണ്ടത് 750 കോടി രൂപ. തുടര്‍ ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.
വജ്രവ്യാപാരി നീരവ് മോദി 11,000 കോടിയുടെ തട്ടിപ്പ് നടത്തിയതോടെ ഈ തുക അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേസും മറ്റ് കാര്യങ്ങളും ഉള്ളതിനാല്‍ പണമിടപാട് നടത്തുന്നതിന് ബാങ്ക് സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് കെഎസ്ആര്‍ടിസിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാദ്ധ്യതകളും ഒരൊറ്റ വായ്പയ്ക്ക് കീഴിലാകുമെന്നായിരുന്നു കരുതിയിരുന്നത്. ദീര്‍ഘകാല വായ്പയായതിനാല്‍ ഇതിന് തിരിച്ചടവ് തുക കുറയുകയും ചെയ്യുമായിരുന്നു.
ഈ മാസമാദ്യം വായ്പാതുക കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇടിത്തീപോലെ പണമിടപാട് ബാങ്ക് നിയന്ത്രിച്ചത്. കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത് എസ്ബിഐ ആയതിനാല്‍ സമാഹരിക്കുന്ന തുക കൈകാര്യം ചെയ്യുന്നതിലും പിഎന്‍ബി കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബാങ്കുമായി ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും കെഎസ്ആര്‍ടിസി മാനേജുമെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: