പള്ളുരുത്തി (കൊച്ചി): കേരളത്തിലെ വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ കൊള്ളപ്പലിശയ്ക്ക് നല്കിയ തമിഴ്നാട് സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. നാലുകോടി രൂപയുടെ ഇടപാട് നടത്തിയ രേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 200 കോടിയിലേറെ രൂപ ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പലിശയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. തമിഴ്നാട്ടിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഈ സംഘത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഇതേക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.
തമിഴ്നാട് തൂത്തുക്കുടി സ്വദേശി ഇസൈക്ക് മുത്ത് (22), ചെന്നൈ സ്വദേശി ചിറ്റരശ് (22), തഞ്ചാവൂര്‍ സ്വദേശി രാജ്കുമാര് (30) എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. കൊച്ചി പനമ്പിള്ളി നഗറിലുള്ള ഫിലിപ്പ് ജേക്കബ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പലിശസംഘം കുടുങ്ങിയത്. പള്ളുരുത്തി കല്ലുചിറ റോഡിലുള്ള ലേക്ക് വില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മഹാരാജന് എന്നയാളുടെ ഏജന്റുമാരാണു മൂവരും. മഹാരാജന് പിന്നില്‍ തമിഴ്നാട്ടിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവാണെന്നാണ് ആരോപണം. പരാതിക്കാരനായ ഫിലിപ്പ് ജേക്കബ് ഈ സംഘത്തില്‍ നിന്ന് 40 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. 42 ലക്ഷം രൂപ വിലയുള്ള തന്റെ കാര്‍ ഈടായി നല്‍കിയായിരുന്നു പണം പലിശയ്ക്ക് വാങ്ങിയത്. കടം വീട്ടിയശേഷം, കാര്‍ തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് ഫിലിപ്പ് ജേക്കബ് പോലീസിനെ സമീപിച്ചത്.
ആശുപത്രികള്‍ക്കും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കുമായി 200 കോടിയോളം രൂപ സംഘം കേരളത്തില്‍ മാത്രം പലിശയ്ക്കു നല്‍കിയിട്ടുണ്ടെന്നാണു നിഗമനം. ഒരു കോടി രൂപയ്ക്ക് 20 ലക്ഷം രൂപ വരെ പലിശയായി സംഘം വാങ്ങിയിട്ടുണ്ട്. 42 ബ്ലാങ്ക് ചെക്കുകളും 20 പ്രോമിസറി നോട്ടുകളും രണ്ട് കാറുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബാങ്ക് വഴിയായിരുന്നു ഇടപാടുകളെങ്കിലും ആര്‍ബിഐ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും അമിത പലിശ ഈടാക്കിയെന്നും ബോധ്യമായ സാഹചര്യത്തിലാണ് അറസ്റ്റ്. സംഘത്തലവന് മഹാരാജനെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: