നാലുവര്‍ഷമായി പ്രധാനമന്ത്രി പദവിയിലിരുന്ന നരേന്ദ്ര മോദിയുടെ ചികിത്സാ ചെലവ് പൂജ്യം. നമ്മുടെ നാട്ടിലെ ചില മന്ത്രിമാരുടേയും മറ്റും ഇക്കാര്യത്തിലുള്ള ബില്ലുകളോ? തോര്‍ത്ത് മുണ്ടിനും കണ്ണടയ്ക്കും ബില്ലെഴുതി റീ ഇമ്പേഴ്സ്മെന്റ് വാങ്ങുന്നിടത്താണ് നാലുവര്‍ഷംകൊണ്ട് ഒരു പൈസപോലും ചികിത്സയ്ക്കു ചെലവഴിക്കാതെ മോദി വ്യതിരിക്തനാകുന്നത്. വിദേശത്ത് പോയി നികുതിദായകരുടെ കോടികള്‍ ചെലവഴിച്ച് ചികിത്സിച്ച മുന്‍ പ്രധാനമന്ത്രിമാരും നമുക്ക് ഉണ്ടെന്നത് മറന്നുകൂടാ.
ടെലിഫോണ്‍ ചെലവാണ് മറ്റൊരു തമാശ. കേവലം ആയിരം രൂപയ്ക്ക് താഴെയുള്ളൊരു സംഖ്യയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും നെറ്റും ലഭിക്കുന്ന ഈ നാട്ടില്‍ നമ്മുടെ ജനനായകന്മാര് എഴുതിയെടുക്കുന്നത് ആയിരങ്ങളാണ്. തൊഴിലാളികള്‍ക്കുള്ള ഭക്ഷണശാലകളില്‍ ഭക്ഷണവും ലഘുഭക്ഷണങ്ങളും ചുരുങ്ങിയ വിലയ്ക്ക് നല്‍കണമെന്ന് നിയമമുണ്ട്. നമ്മുടെ പാര്‍ലമെന്റ് ഏത് തൊഴിലാളി ക്ഷേമനിയമത്തിന് കീഴിലാണ് വരുന്നത്? ദല്‍ഹിയില്‍ പാര്‍ലമെന്റ് കാന്റീനില്‍ ലഭിക്കുന്നത്ര കുറഞ്ഞ വിലയില്‍ ഭക്ഷണസാധനങ്ങള്‍ മറ്റെവിടേയും ലഭിക്കില്ലത്രെ.
രാജ്യത്തിന്റെ അതിര്‍ത്തികളും അഖണ്ഡതയും സംരക്ഷിക്കുന്ന അതീവ ദുര്‍ഘടമായ ജോലിയില്‍പോലും കുറഞ്ഞത് 20 വര്‍ഷത്തെ സേവനം ചെയ്താലേ പെന്ഷന് അര്‍ഹതയുള്ളൂ. നമ്മുടെ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഈ നിബന്ധന ബാധകമല്ലത്രെ. അവര്‍ക്ക് ലഭിക്കുന്ന ശമ്പളം ആദായനികുതിമുക്തമത്രെ. ഈ ജോലിയുടെ പേരാണ് സേവനം.ഒരു രൂപ ശമ്പളം മേടിച്ച രാഷ്ട്രപതിയും ശമ്പളമേ മേടിക്കാത്ത എംഎല്‍എമാരും എംപിമാരും ഇവിടെ ഉണ്ടായിരുന്നുവത്രെ. ഈ പരിതസ്ഥിതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചില അഭ്യര്‍ത്ഥനകളുണ്ട്:
തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക വാങ്ങുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷണം നടത്തണം. ആകസ്മികമായുണ്ടാകുന്ന രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിച്ചുകൂടെ?എംഎല്‍എയുടേയും എംപിയുടേയും ശമ്പളവര്‍ദ്ധനയ്ക്കുള്ള ബില്ലുകള്‍ പാസ്സാക്കുവാനുള്ള അധികാരം പൊതുജനങ്ങള്‍ക്ക് നല്‍കണം.
എംഎല്‍എയുടേയും എംപിയുടേയും ആദായനികുതി ഇളവ് നല്‍കരുത്. ഇന്ന് പൊതുമുതല്‍ കൊള്ളയടിക്കാനാണ് അല്ലാതെ പൊതുസേവനത്തിനല്ല ഇവര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ ദുഃസ്ഥിതിക്ക് പരിഹാരം കാണണം.പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനും നിയന്ത്രണം വേണം.
ക്യാപ്റ്റന്‍ കെ. വേലായുധന്
കല്ലായി,കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: