വസ്തുഉടമകള്‍ക്ക് ആകര്‍ഷകമായ പാക്കേജ് നല്കി ധാതുസമ്പത്തുള്ള ഭൂമി മൊത്തത്തില്‍ സര്‍ക്കാരിന്റെ പൊതുസ്വത്താക്കി മാറ്റാതിരുന്നതാണ് സംസ്ഥാനസര്‍ക്കാരിന്റെ ആദ്യത്തെ വീഴ്ച. മൈനിങ് ലീസ് നല്‍കിയിരിക്കുന്ന ബ്ലോക്കുകളില്‍ കാലാനുസൃതമായി ഖനനം പൂര്‍ത്തിയാക്കിയും തിരികെ മണ്ണിട്ട് നികത്തിയും ഭൂവുടമകള്‍ക്ക് കൊടുക്കുന്നതിലും കാലതാമസം വരുത്തുന്നു. ഇത് ജനങ്ങളുടെ താല്പര്യത്തെയും ബാധിച്ചു. കരിമണല്‍മേഖലയിലെ പ്രദേശവാസികള്‍ക്ക് കമ്പനിയുമായും കമ്പനിക്ക് ജനങ്ങളുമായുമുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യങ്ങളും വിവിധ ഘട്ടങ്ങളില്‍ ഉടലെടുത്തിരുന്നു.
വസ്തു നല്കുന്ന വീട്ടില്‍ നിന്നും ഒരാള്‍ക്ക് കമ്പനിയില്‍ ജോലി ലഭിക്കും എന്ന വ്യവസ്ഥ ചൂഷണം ചെയ്യാനായി വലിയ പ്ലോട്ട് വസ്തു പല മക്കളുടെ പേരില്‍ എഴുതിവച്ച ശേഷം കമ്പനിക്ക് കൈമാറാനുള്ള നീക്കം തിരിച്ചറിഞ്ഞതോടെയാണ് കമ്പനിക്ക് വിശ്വാസം നഷ്ടപ്പെട്ടതെന്നാണ് അവരുടെ വാദം. കരിമണല്‍ ശേഖരിക്കാനാകാതെ കെഎംഎംഎല്ലും ഐആര്‍ഇയും പ്രതിസന്ധിയിലായതോടെ ഇതെല്ലാം കള്ളക്കടത്ത് നടത്തി തടിച്ചുകൊഴുത്തത് സ്വകാര്യകമ്പനികളായിരുന്നു. ഇതിന്റെ വിഹിതം രാഷ്ട്രീയ-ട്രേഡ് യൂണിയന് പ്രമുഖര്‍ക്കും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഉല്പാദിപ്പിക്കുന്ന ഇല്‍മനൈറ്റ് സ്വകാര്യകമ്പനികള്‍ തീരെ വില കുറച്ച് നല്‍കിയും പല ഘട്ടങ്ങളിലും ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ കമ്മീഷന് കൈപ്പറ്റി. അനായാസം ഖനനം സാധ്യമാക്കാനുള്ള അവസരങ്ങളെ ബോധപൂര്‍വം നഷ്ടപ്പെടുത്തിക്കൊണ്ടാണ് സ്വകാര്യകമ്പനികളെ ഇക്കൂട്ടര്‍ സഹായിച്ചത്.
ഐആര്‍ഇക്കും കെഎംഎംഎല്ലിനും കേരള സര്‍ക്കാര്‍ അനുവദിച്ച ഖനനമേഖലകളില്‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ കരിമണല്‍ കടത്തിയത്. കമ്പനി പരിസരത്തും പ്രദേശത്തും തമ്പടിച്ചിട്ടുള്ള ഏജന്റുമാരും വിശ്വസ്തരുമാണ് ഇതിന് പിന്നിലുള്ളത്. തൂത്തുക്കുടിയിലെ വി.വി.മിനറല്‍സിലേക്കാണ് കരിമണല്‍ കള്ളക്കടത്ത്. കെഎംഎംഎല്ലിന്റെ ഖനനമേഖലയില്‍ നിന്നും പൊതുജനങ്ങള്‍ വാരിക്കൊണ്ടുവരുന്ന കരിമണല്‍ ശേഖരിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്നതായിരുന്നു ആദ്യകാലത്ത് ശൈലി. പിന്നീടത് വേറെ തലങ്ങളില്‍ രഹസ്യമായി ഓപ്പറേറ്റ് ചെയ്താണ് പല ഇടനിലക്കാരും ലക്ഷപ്രഭുക്കളായതത്രെ.
ഒരു ഘട്ടത്തില്‍ കേരളത്തിലെ കരിമണല്‍ കടത്തി തമിഴ്നാട്ടില്‍ കണ്ടുപോയി മൂല്യവര്‍ധന നടത്തിയശേഷം കേരളത്തിലെ ഈ കമ്പനികള്‍ക്കുതന്നെ വിറ്റ് കോടികള്‍ തട്ടിയെടുത്ത സംഭവങ്ങളുമുണ്ടായി.
വി.വി.മിനറല്‍സ്, സിഎംആര്‍എല്‍ എന്നിവയുടെ ഉടമകളെപ്പറ്റി അതിശയകരമായ കഥകളാണ് പ്രദേശത്തെ മുതിര്‍ന്ന തലമുറയ്ക്ക് പറയാനുള്ളത്. ഈ മുതലാളിമാരും അവരുടെ പാദസേവകരും പല വേഷവിധാനങ്ങളില്‍ പ്രദേശത്ത് സഞ്ചരിച്ച് നാട്ടുകാരുടെ വിഷയങ്ങള്‍ പഠിക്കുകയും കരിമണല്‍ശേഖരമുള്ള വീട്ടുകാരില്‍ നിന്നും സാമ്പത്തികദൈന്യതയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. തൂത്തുക്കുടിയുടെ ഉള്‍ഗ്രാമത്തിലെവിടെയോ ഫ്ളവര്‍മില്‍ നടത്തി ജീവിച്ച വയ്യാവൈകുണ്ഠരാജന്‍ രണ്ട് പതിറ്റാണ്ടുകൊണ്ട് ശതകോടീശ്വരനായതിന് പിന്നില്‍ കരിമണലിന്റെ മണമുണ്ടെന്നാണ് പറയപ്പെടുന്നത്. വിശ്വസ്തരെ നിയോഗിച്ച് ഒറ്റപ്പെട്ട ഭൂമി വാങ്ങാനും അവിടെനിന്നും യഥേഷ്ടം കരിമണല്‍ കടത്താനും ഇവര്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥകൂട്ടുകെട്ടിന്റെ നിര്‍ലോഭമായ സഹായവും ലഭിച്ചിട്ടുണ്ടത്രെ.
ക്യു ഗ്രേഡ് മണലെന്നാണ് ലോകത്തൊട്ടാകെ ചവറയിലെ കരിമണല്‍ അറിയപ്പെടുന്നത്. ഇതില്‍ ക്യു എന്നത് കൊല്ലം എന്ന് സൂചിപ്പിക്കുന്ന ക്വയിലോണിന്റെ ചുരുക്കെഴുത്താണ്. ഈ ചുരുക്കെഴുത്തില്‍ തന്നെയാണ് സിഎംആര്‍എല്ലും തൂത്തുക്കുടിയിലെ വി.വി.മിനറല്‍സും കരിമണല്‍ ശേഖരിക്കുന്നതും ഉല്‍പ്പന്നങ്ങളായി വിറ്റഴിക്കുന്നതും. ഇതുതന്നെ കരിമണല്‍ കടത്തിന്റെ ഒന്നാന്തരം തെളിവായി കാണാം.
52 മുതല്‍ 54 ശതമാനം വരെ ഗാഢതയുള്ള ഇല്‍മനൈറ്റാണ് വി.വി.മിനറല്‍സ് കയറ്റുമതി ചെയ്യുന്നത്. തൂത്തുക്കുടിയിലാകട്ടെ 48 ശതമാനം മുതല്‍ 50 ശതമാനം വരെ ഗാഢതയുള്ള ഇല്‍മനൈറ്റേ ലഭിക്കൂ. ആയിരംതെങ്ങ് മുതല്‍ ആറാട്ടുപുഴ വരെയുള്ള ഭാഗങ്ങള്‍ സിഎംആര്‍എല്‍ നിയന്ത്രണത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇവിടെ നിന്നും മീന്‍വാഹനത്തിലാണ് കരിമണല്‍ കടത്തുന്നത്. രാവിലെ അവിടവിടെ കൂട്ടിവയ്ക്കുന്ന മണലെല്ലാം മത്സ്യം കൊണ്ടുപോകുന്ന ടെമ്പോയില്‍ നിറച്ചശേഷം മീന്‍ നിറച്ച ബാസ്ക്കറ്റുകള്‍ കൊണ്ട് മറയ്ക്കും. ഒറ്റനോട്ടത്തില്‍ വാന്‍ മുഴുവനും മത്സ്യമാണെന്നേ തോന്നിക്കൂ. ഇതിന് പോലീസ് ചെക്കിങ് ഉണ്ടാകില്ല. അഥവാ ഉണ്ടായാലും മീന്‍ ചീഞ്ഞുനാറുന്നതിന് മുമ്പ് കൊച്ചിയിലെത്തിക്കണമെന്ന് പറഞ്ഞ് വണ്ടിക്കാര് ബഹളമുണ്ടാക്കി രക്ഷപ്പെടുകയാണ് പതിവ്.
(അടുത്തത്: കണ്ണുതുറന്നാല്‍ നാടിന് നേട്ടം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: