ചേര്‍ത്തല: അനശ്വര കവിയോടുള്ള അനാദരവായി എട്ടു വര്‍ഷമായിട്ടും പണിക്കുറ്റം തീരാതെ ചന്ദ്രകളഭം. വയലാര്‍ രാമവര്‍മ്മയുടെ ജന്മഗൃഹം സാംസ്കാരിക തീര്‍ഥാടന കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മാണം തുടങ്ങിയ വയലാര്‍ രാഘവപറമ്പിലെ ചന്ദ്രകളഭം സ്മൃതിമണ്ഡപമാണ് പൂര്‍ണത കാത്തുകിടക്കുന്നത്.
2009ലാണ് നിര്‍മ്മാണം തുടങ്ങിയത്. നിലവില്‍ 1.1 കോടി ചെലവഴിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വയലാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കെട്ടിടം പണികള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും സ്വരമണ്ഡപം, ലൈബ്രറി തുടങ്ങിയവ ഇനിയും ഒരുങ്ങിയിട്ടില്ല. വയലാറിന്റെ സ്മൃതിമണ്ഡപം കാണുവാന്‍ എത്തുന്നവര്‍ ഏറെ നിരാശരായാണ് മടങ്ങുന്നത്. ഇനിയും 25 ലക്ഷം രൂപ കൂടി കിട്ടിയാലേ പൂര്‍ത്തിയാക്കുവാന്‍ കഴിയൂ.
ഇരുനിലകളിലായി പൂര്‍ത്തിയായ കെട്ടിടത്തില്‍ സ്വരമണ്ഡപം, ലൈബ്രറി, മ്യൂസിയം, കമ്മ്യൂണിറ്റി ഹാള്‍, വിശ്രമമുറി എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ ലൈബ്രറിയുടെ പണികള്‍ തുടങ്ങിയിരുന്നു. വയലാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയ 1977 മുതല്‍ ഇതുവരെ അവാര്‍ഡ് നേടിയവരുടെ ഛായാചിത്രമാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. മലയാളത്തിലെ പ്രധാന കൃതികളും ഇവിടെയുണ്ട്. ഇന്ദ്രധനുസെന്നാണ് ലൈബ്രറി മ്യൂസിയത്തിന്റെ പേര്.
സമീപമായി ഗന്ധര്‍വഗീതം എന്ന പേരില്‍ സ്വരമണ്ഡപവും സജ്ജീകരിക്കും. വയലാറിന്റെ എല്ലാ കൃതികളും അവയുടെ റിക്കോര്‍ഡുകളുമാണ് ഇവിടെയുണ്ടാവുക. ഇഷ്ടമുള്ള കവിതകളും ഗാനങ്ങളും ശ്രവിക്കുവാനുള്ള ക്രമീകരവും ഉണ്ടാവും.
ഇതേ കെട്ടിടത്തിലെ അത്യാധുനിക സൗകര്യങ്ങളോടെ 800 പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഹാളിലാവും ഭാവിയില്‍ വയലാര്‍ അവാര്‍ഡ്ദാന സമ്മേളനങ്ങളും അനുസ്മരണങ്ങളും നടത്തുവാനും ഉദ്ദേശിക്കുന്നത്.
വയലാര്‍ അവാര്‍ഡ് ജേതാക്കളുടെയും വയലാറിന്റെയും പത്നിയുടെയും ഉള്‍പ്പെടെ നാല്പത്തി ഒന് പതു പടങ്ങളാണ് മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഉദ്ഘാടനം നടത്തിയിട്ടില്ലാത്തിനാല്‍ ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
കെട്ടിടം വൃത്തിയാക്കുന്നതിന് ജോലിക്കാരെയും സ്മൃതിമണ്ഡപത്തിന്റെ നടത്തിപ്പിനുള്ള ചിലവുകള്‍ക്കും പണം കണ്ടെത്തുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. മണ്ഡപത്തിന് ചുറ്റുമതിലും കെട്ടിടത്തിന് ചില അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: