ജീവാത്മാക്കള്‍-ഭഗവാന്റെ അംശങ്ങളാണ്, അതിനാല്‍ സ്വഭാവേന ആത്മീയസുഖ സ്വരൂപന്മാരാണ്, നിര്വികാരന്മാരുമാണ്. പക്ഷേ, എങ്ങനെയോ പ്രകൃതിസ്ഥനായി. അപരാ പ്രകൃതിയായ മായയുടെ ആകര്ഷണത്തില്പ്പെട്ടുപോയി. അതു ഭഗവാന്റെ ഇച്ഛ. അതുകാരണം, ആ പ്രകൃതിയുടെ ഗുണങ്ങളെ-സത്വരജസ്തമോഗുണങ്ങളുടെ സ്വഭാവങ്ങളായ സുഖദുഃഖങ്ങളെ അനുഭവിക്കുന്നു.
സദസദ്യോനിജന്മസു കാരണം
ഗുണസംഗഃ
സത്വഗുണജാതന്മാരാണ് ദേവാദികള്. തമോഗുണജാതന്മാരാണ് രക്ഷസുകളും പിശാചുക്കളും മൃഗാദികളും. സത്വഗുണ രജോഗുണമിശ്ര ജാതന്മാരാണ് മനുഷ്യര്‍. ജീവാത്മാക്കള്‍-പുരുഷന്മാര്-എന്നും മനസ്സിലാക്കാം. ജീവന് 84 ലക്ഷം തരം മൃഗ, പക്ഷി, വൃക്ഷ, ദേവ-മനുഷ്യകീടാദി ശരീരങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നു. ഇതിന്റെ കാരണം, ഗുണസംഗഃ-ശബ്ദം, രൂപം, രസം മുതലായ ഇന്ദ്രിയ വിഷയങ്ങളില്‍ മനസ്സ് ചേരുന്നതുതന്നെ. അതിനുവേണ്ടി പുണ്യകര്‍മ്മങ്ങളും പാപകര്‍മ്മങ്ങളും ചെയ്യുന്നു.
ഭൗതികസുഖങ്ങളെ ഉപേക്ഷിച്ച്, മോക്ഷപ്രാപ്തിക്കുള്ള ഉപായങ്ങളായ വിശുദ്ധമായ ജ്ഞാനം, വൈരാഗ്യം ഭഗവദ് ഭക്തി ഇവ ശീലിക്കുന്നതുവരെ സംസാരം തുടരുക തന്നെ ചെയ്യും.
സര്‍വ്വശരീരങ്ങളിലും ക്ഷേത്രജ്ഞനായി
നില്ക്കുന്ന പരമാത്മാവിനെ വിവരിക്കുന്നു
ഈ അധ്യായത്തിലെ രണ്ടാം ശ്ലോകത്തില്‍
”ക്ഷേത്രജ്ഞം ചാപി മാം വിദ്ധി
സര്‍വ്വക്ഷേത്രേഷു ഭാരത”
(=എല്ലാ ക്ഷേത്രങ്ങളിലും-ശരീരങ്ങളിലും-ക്ഷേത്രജ്ഞനായിട്ട്- ആ ശരീരങ്ങളെ മുഴുവനും അറിയുന്നവനായിട്ട്, ഞാന്‍ തന്നെ നില്‍ക്കുന്നുണ്ട് എന്ന് മനസ്സിലാക്കൂ) എന്ന് ഭഗവാന് പറഞ്ഞുവല്ലോ.
അസ്മിന് ദേഹേ-സത്വഗുണ-രജോഗുണ-തമോഗുണങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന 84 ലക്ഷം തരം ശരീരങ്ങളാണ്, ഈ ഭൗതിക പ്രപഞ്ചത്തിലുള്ളത് എന്ന് പദ്മപുരാണം പറയുന്നു. അവയില്‍ ഓരോന്നിലും ജീവാത്മാക്കള്‍ സ്വകര്‍മ്മഫലം അനുസരിച്ച് പ്രവേശിക്കുന്നു. ഒപ്പം തന്നെ ജീവാത്മാവില്നിന്ന് വ്യത്യസ്തനായിട്ടും ഉത്കൃഷ്ടനായിട്ടും വേറൊരു പുരുഷന് കൂടിയുണ്ട്. ‘പരഃപുരുഷഃ’-എന്ന് ഈ ശ്ലോകത്തില്‍ വ്യക്തമാക്കുന്നു. ജീവാത്മാവും ഈ പുരുഷനും ‘പുരിശയനാല് പുരുഷ’ എന്ന്, ശരീരത്തില്‍ വസിക്കുന്നതുകൊണ്ടാണ് പുരുഷന് എന്ന് ശാസ്ത്രങ്ങളില്‍ പറയപ്പെടുന്നത്. സര്‍വക്ഷേത്രങ്ങളിലും ഒരേ സമയം പ്രവേശിച്ച് നില്ക്കുന്ന ഈ പരമപുരുഷനെ പരമാത്മാവ് എന്നും പറയുന്നു. പരമാത്മേതി അപ ഉക്തഃ” എന്ന ശ്ലോകഭാഗത്തിന്റെ അര്‍ത്ഥം ഇതാണ്.
ഫോണ്‍ 9961157857
ഗീതാദര്‍ശനം
കാനപ്രം കേശവന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: