കൊച്ചി: ത്രിപുരയിലെ തോല്‍വിക്ക് പിന്നാലെ കമ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ പ്രസ്താവനയ്ക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ്.
ബേബിയുടെ പ്രസ്താവന പാര്‍ട്ടിവിരുദ്ധമാണ്. കമ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്ന് പറയുമ്പോള്‍ എന്താണ് മാറ്റേണ്ടതെന്നുകൂടി പറയണം. പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതും ബിജെപിക്ക് സഹായം ചെയ്യുന്നതുമാണ്. ഇത് പാര്‍ട്ടി പരിശോധിക്കണമെന്നും ലോറന്‍സ് കൊച്ചിയില്‍ പറഞ്ഞു.
ത്രിപുരയില്‍ പണമൊഴുക്കി ബിജെപി അധികാരം പിടിച്ചുവെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചപ്പോള്‍ പരാജയകാരണം അതുമാത്രമല്ലെന്ന് പിബി അംഗം എം.എ. ബേബി തുറന്നടിച്ചിരുന്നു. ത്രിപുരയിലെ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നേതാക്കള്‍ ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. എല്ലാ തലങ്ങളിലുമുള്ള സഖാക്കള്‍ സ്വന്തം വീഴ്ചകളും പോരായ്മകളും പരിശോധിക്കണം. നേതാക്കള്‍ കുറച്ചുകൂടി കാര്യമായി ഇക്കാര്യം പരിശോധിക്കണം. ഈ മാസം ചേരുന്ന പിബിയും കേന്ദ്രകമ്മിറ്റിയും പരാജയം വിലയിരുത്തുമെന്നും ബേബി പറഞ്ഞിരുന്നു.
ബേബി പാര്‍ട്ടിയുടെ പിബി അംഗമാണ്. അത് വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ്. ബേബിയുടെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കണം. ബേബി പാര്‍ട്ടിയുടെ ഒരുഘടകത്തിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അതുകൊണ്ട് പാര്‍ട്ടിക്കാരനെന്ന നിലയില്‍ പ്രതികരിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലോറന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: