ദമാസ്കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 50 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. ഹമാസ് പ്രവിശ്യയിലെ ഷാല്‍ അല്‍ ഗാബില്‍ സ്ഥിതി ചെയ്യുന്ന പ്രാദേശിക വികസന കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ചാവേര്‍ സ്ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ കേന്ദ്രത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
അല്‍-ഖ്വയ്ദയോട് അനുഭാവമുള്ള സലാഫി ഇസ്ലാമിസ്റ്റുകളാണ് സംഭവത്തിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹമാ മേഖലയില്‍ സുരക്ഷാസേനയുടെയും അസാദിനെ പിന്തുണയ്ക്കുന്നവരുടേയും തന്ത്രപ്രധാന കേന്ദ്രമാണിതെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടനാ തലവന്‍ അബ്ദുള്‍ റഹ്മാന് അറിയിച്ചു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ ഇരുപതു മാസമായി തുടരുന്ന ആഭ്യന്തര കലാപത്തിനിടെ ഏറ്റവും കൂടുതല്‍ ആളനാശമുണ്ടാക്കിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണിതെന്ന് പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു. ദോഹയില്‍ പ്രതിപക്ഷ സംഘങ്ങളുടെ നിര്‍ണായക യോഗം ചേര്‍ന്ന് ഒരു ദിവസം പിന്നിടുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: