തിരുവനന്തപുരം: ആദിവാസി ക്ഷേമഫണ്ടുകളുടെ ദുര്‍വിനിയോഗം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ 15ന് നിയമസഭാ മാര്‍ച്ച് നടത്തും.
കഴിഞ്ഞ 20 വര്‍ഷത്തെ ആദിവാസി പട്ടികജാതി ക്ഷേമ ഫണ്ടുകളുടെ വിനിയോഗത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുക, വനാവകാശ നിയമം നടപ്പാക്കുക, മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.
പട്ടികജാതി, ആദിവാസി ക്ഷേമ പദ്ധതികളുടെ നടത്തിപ്പില്‍ വലിയ വീഴ്ച്ചയും അഴിമതിയും ക്രമക്കേടുമാണ് നടിന്നിട്ടുള്ളതെന്ന് മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതോടൊപ്പം ചെലവഴിക്കാത്ത ഫണ്ടുകള്‍ ലാപ്സാക്കുന്നു. ആദിവാസി സമൂഹത്തെ തുടര്‍ച്ചയായി അപമാനിക്കുന്ന മന്ത്രി എ.കെ. ബാലനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 19 ദളിത് കൊലപാതകങ്ങള്‍ നടന്നു. 300 ദളിത് യുവതികള്‍ പീഡിപ്പിക്കപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സംസ്ഥാനത്ത് വനാവകാശ നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സുധീര്‍ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്നജിത്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സന്ദീപ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: