ചെറുവള്ളി: പൗവ്വത്തുകവല- മൂലേപ്ലാവ് റോഡ് ടാറിംഗിനുള്ള ടാര്‍ മിക്സിങ് യൂണിറ്റ് ജനവാസ മേഖലയില്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം. പൊതുമരാമത്തു വകുപ്പിനാണ് ടാറിങ്ങിന്റെ ചുമതല. ടാര്‍ മിക്സിങ് പ്ലാന്റും ടാര്‍ ഉരുക്കുന്ന ബര്‍ണറും കൈലാത്തു കവലയില്‍ വീടുകളുള്ള പ്രദേശത്ത് സ്ഥാപിച്ചത് മൂലം പ്രദേശമാകെ കരിയും പുകയും നിറഞ്ഞത് ജനജീവിതം ദുസഹമാക്കി. ടാര്‍ ഉരുക്കുന്ന പുക അന്തരീക്ഷത്തില്‍ പടര്‍ന്ന് സമീപത്തുള്ള കിണറുകളും മലിനമായി. സമീപ പ്രദേശത്തുള്ളവര്‍ക്ക് അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടായതായും പരാതിയുയര്‍ന്നു.
തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ടാര്‍ ബര്‍ണറില്‍ നിന്നുള്ള തീയും പുകയുമേറ്റ് വൃക്ഷങ്ങള്‍ വാടിയതായും ആരോപണമുണ്ട്. ഈ റോഡില്‍ ജനവാസം അധികമില്ലാത്ത പ്രദേശങ്ങള്‍ ഉണ്ടായിട്ടും വീടുകളുള്ള സ്ഥലത്ത് പ്ലാന്റ് സ്ഥാപിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പ്ലാന്റ് ടാറിങ്ങിന് സൗകര്യപ്രദമായ രീതിയില്‍ എവിടെ വേണമെങ്കിലും സ്ഥാപിക്കാവുന്നതാണെന്ന നിലപാടാണ് അധികൃതരുടേത്. പ്ലാന്റ് സ്ഥാപിച്ചതിനെതിരെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള അധികൃതരെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിട്ടും ആരും സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: