കൊച്ചി: എംജി സര്‍വ്വകലാശാല കലോത്സവ വേദിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഗുണ്ടായിസം. എബിവിപി പ്രവര്‍ത്തകര്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ പ്രകോപിതരായ ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകരാണ് ഗുണ്ടായിസവുമായെത്തിയത്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്താണ് എബിവിപി പ്രവര്‍ത്തകര്‍ സ്റ്റാള്‍ സ്ഥാപിച്ചതെന്നാരോപിച്ചാണ് സൗജന്യ കുടിവെള്ളം വിതരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. ഇതോടെ അശാന്തം എന്ന് പേരിട്ട കലോത്സവം അക്ഷരാര്‍ത്ഥത്തില്‍ അശാന്തമായി.
പ്രധാനവേദിയായ രാജേന്ദ്ര മൈതാനി (അശാന്തന് നഗര്‍) യിലെ പ്രവേശന കവാടത്തിന് സമീപം എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സൗജന്യ കുടിവെള്ള സ്റ്റാളിനെച്ചൊല്ലിയായിരുന്നു ഇന്നലെ രാവിലെ തര്‍ക്കം. സ്റ്റാളിന് മുന്‍വശത്തായി എസ്എഫ്ഐ നേതാവ് കാര്‍ പാര്‍ക്ക് ചെയ്ത് പ്രകോപനമുണ്ടാക്കി. ഈ സമയം പത്തോളം എസ്എഫ്ഐ പ്രവര്‍ത്തകരും സ്റ്റാളിനെതിരെ രംഗത്തുവന്നു. ഇതോടെ വെള്ളം കുടിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഭയന്നോടി.
പോലീസ് പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും വാഹനം മാറ്റാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഒടുവില്‍ സെന്‍ട്രല്‍ പോലീസ് പ്രശ്നത്തില്‍ ഇടപെട്ട് വാഹനം മാറ്റി. സ്റ്റാളിന് പോലീസ് കാവലും ഏര്‍പ്പെടുത്തി.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒന്നേകാല്‍ ലക്ഷം രൂപ മുടക്കി കലോത്സവ വേദിയില്‍ ഭക്ഷണശാല സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പണം നല്‍കണം. കുടിവെള്ളക്കുപ്പിക്ക് 20 രൂപയും നല്‍കണം. ഈ സാഹചര്യത്തിലാണ് എബിവിപി പ്രവര്‍ത്തകര്‍ സൗജന്യമായി കുടിവെള്ളം നല്കാന് സ്റ്റാള്‍ ഇട്ടത്. കുടിവെള്ള വിതരണം കൂടാതെ ഇന്നു മുതല്‍ വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുകയും, വരും ദിവസങ്ങളില്‍ കുടിവെള്ളത്തിനോടൊപ്പം തന്നെ മധുര പലഹാരങ്ങളും പായസവും സൗജന്യമായി നല്‍കുമെന്നും എബിവിപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വിഷ്ണു സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: