ഇപ്പോ, മലേഷ്യ: അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ അയര്‍ലന്‍ഡില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ഇന്ത്യ കണക്കുതീര്‍ത്തു. ടൂര്‍ണമെന്റിലെ അഞ്ച് -ആറ് സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെ തകര്‍ത്തുവിട്ടു.
വരുണ്‍ കുമാറിന്റെ ഇരട്ട ഗോളാണ് ഇന്ത്യക്ക് അനായാസ വിജയമൊരുക്കിയത്്. എസ്. ലാക്ര, ഗുര്‍ജന്ത് സിങ് എന്നിവരും ഗോള്‍ നേടി. അവസാന നിമിഷങ്ങളില്‍ ജൂലിയന്‍ ഡേയ്ലാണ് അയര്‍ലന്‍ഡിന്റെ ഏക ഗോള്‍ സ്കോര്‍ ചെയ്തത്്.
ഈ വിജയത്തോടെ ആറു ടീം പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. അയര്‍ലന്‍ഡ് ഏറ്റവും പിന്നിലായി.
റൗണ്ട് റോബിന് ലീഗിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനോട് തകര്‍ന്നടിഞ്ഞ ഇന്ത്യ ഇന്നലെ തുടക്കം മുതല്‍ ആഞ്ഞടിച്ചു. അഞ്ചാം മിനിറ്റില്‍ വരുണ്‍ ആദ്യ ഗോള്‍ നേടി. 23 മിനിറ്റുകള്‍ക്ക് ശേഷം ലാക്ര ഇന്ത്യയുടെ ലീഡ് 2-0 ആക്കി. 32-ാം മിനിറ്റില്‍ വരുണ്‍ വീണ്ടും ലക്ഷ്യം കണ്ടു. 37-ാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ്ങ് ഇന്ത്യയുടെ നാലാം ഗോളും നേടി.
ഇന്ത്യയുടെ നിരന്തരമായ ആക്രമണങ്ങളില്‍ തകര്‍ന്നുപോയ അയര്‍ലന്‍ഡ് 48-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. ജൂലിയനാണ് ഗോളടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: