കോട്ടയം: കെഎസ്ആര്‍ടിസിയില്‍ പെന്ഷന് പ്രായം 60 ആക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍. പ്രതിസന്ധി രൂക്ഷമാക്കാനേ ഇത് ഉപകരിക്കുകയുള്ളുവെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. അമ്പതു കഴിഞ്ഞ ഡ്രൈവര്‍മാരിലേറെയും ദീര്‍ഘദൂരം ഒഴിവാക്കി ഓര്‍ഡിനറി സര്‍വ്വീസുകളാണ് തെരഞ്ഞെടുക്കുന്നത്. പ്രായപരിധി കൂട്ടിയാല്‍ ഇത്തരം തൊഴിലാളികളുടെ എണ്ണം വര്‍ധിക്കും. ചെറുപ്പക്കാരുടെ കടന്നുവരവ് കുറയും. കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത കുറക്കയ്ക്കും. കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗത്തിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മിനിസ്റ്റീരിയല്‍ സ്റ്റാഫ്, പ്രൊമോഷനുകളിലൂടെ കടന്നുവരുന്ന ഉന്നത ഉദ്യോഗസ്ഥര്‍, ഇതിലൊന്നും പുതിയ ജീവനക്കാരെ നാലു വര്‍ഷത്തേക്ക് ലഭിക്കില്ല.
നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നാലു വര്‍ഷംകൂടി നല്കുമ്പോള് കൊടുക്കേണ്ട ശമ്പളത്തിന്റെ മൂന്നിലൊന്നോ അതില്‍ താഴെയോ മാത്രമാണ് പുതിയ ജീവനക്കാര്‍ക്ക് നല്‍കേണ്ടിവരുന്നത്. അധികശമ്പളം കൊടുത്ത് നാലുവര്‍ഷം നീട്ടക്കൊടുക്കുന്നത് കെഎസ്ആര്‍ടിസിയെ സാമ്പത്തികമായി തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്നും ജീവനക്കാര്‍ പറയുന്നു. ജീവനക്കാരുടെ തൊഴില്‍ മാന്യത ഉറപ്പുവരുത്താതെ പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പ്രായോഗികമല്ലെന്നാണ് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: