തൃശൂര്‍: അഴിമതിയിലും ധൂര്‍ത്തിലും ചേരിപ്പോരിലും കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നിയമിച്ച ഭരണസമിതികളെല്ലാം ചേരിപ്പോരിനെ തുടര്‍ന്ന് നിശ്ചലമായ അവസ്ഥയിലാണ്.
സാഹിത്യ അക്കാദമിയില്‍ പ്രസിഡന്റ് വൈശാഖനും സെക്രട്ടറി ഡോ. കെ.പി. മോഹനനും തമ്മിലുള്ള പോരാണ് പ്രതിസന്ധി. വൈശാഖന് അനര്‍ഹമായി യാത്രപ്പടിയുടേയും മറ്റും പേരില്‍ പണം തട്ടുന്നുവെന്ന് സെക്രട്ടറി പാര്‍ട്ടി തലത്തില്‍ പരാതിപ്പെട്ടതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച പൂര്‍ണ്ണമായി. കഴിഞ്ഞ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിച്ചുവെങ്കിലും മറ്റ് നടപടികള്‍ നടക്കുന്നില്ല. വിധികര്‍ത്താക്കളുടെ പാനല്‍ പോലും തയ്യാറാക്കിയിട്ടില്ല. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പേലും തടസ്സപ്പെടുന്നു.
ഡ്രൈവറെ നിയമിച്ചതിനെച്ചൊല്ലിയും ക്വിസ് പരിപാടി അവതരിപ്പിക്കാന്‍ വന്നയാള്‍ക്ക് പ്രതിഫലം നല്‍കിയതിനെച്ചൊല്ലിയും ഇരുവരും പരസ്യമായി ഏറ്റുമുട്ടിയതിന് ജീവനക്കാരും സാക്ഷികളായി. ഡ്രൈവര്‍ നിയമനത്തില്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചയാളുടെ പേര് വെട്ടി സെക്രട്ടറി സ്വന്തം താത്പര്യപ്രകാരം നിയമനം നടത്തി. പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ അവതാരകനായി എത്തിയയാള്‍ക്ക് അയ്യായിരം രൂപ നല്കാന് പ്രസിഡന്റ് നിര്‍ദ്ദേശിച്ചെങ്കിലും സെക്രട്ടറി മൂവായിരമാണ് നല്‍കിയത്. തര്‍ക്കത്തിനൊടുവില്‍ പ്രസിഡന്റ് കൈയില്‍ നിന്ന് രണ്ടായിരം രൂപ കൂടി നല്കി ജീവനക്കാരുടെ മുന്നില്‍ മാനം രക്ഷിച്ചു. പോരിന് പരിഹാരം കാണാന്‍ വകുപ്പ് മന്ത്രി എ.കെ. ബാലനും സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും ഇരുവരുമായി സംസാരിച്ചുവെങ്കിലും ഫലം കണ്ടിട്ടില്ല.
ഇതിലും ശോചനീയമാണ് സംഗീതനാടക അക്കാദമിയിലെ സ്ഥിതി. അധ്യക്ഷയായ കെ.പി.എ.സി ലളിതയെ ഒരു കാര്യത്തിനും കിട്ടുന്നില്ലെന്നും അവരെ നിലനിര്‍ത്തി മുന്നോട്ടുപോവുക പ്രയാസമാണെന്നും സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍ സാംസ്കാരിക വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഭരണസമിതിയോഗങ്ങളില്പ്പോലും അധ്യക്ഷ പങ്കെടുക്കാറില്ല. ഓരോ യോഗത്തിന് ശേഷവും ചര്‍ച്ചയും തീരുമാനങ്ങളും അധ്യക്ഷയെ വിളിച്ചറിയിക്കുന്ന രീതി പറ്റില്ലെന്നാണ് സെക്രട്ടറിയുടെ നിലപാട്. തന്നെ ഒന്നും അറിയിക്കാറില്ലെന്നാണ് ലളിതയുടെ പരാതി.
ചേരിപ്പോരിനെ തുടര്‍ന്ന് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടനചടങ്ങില്പ്പോലും ആദ്യം കെ.പി.എ.സി ലളിതയുടെ പേരുണ്ടായിരുന്നില്ല. പിന്നീട് ഇത് വിവാദമാകുമെന്ന് കണ്ടതോടെ അവരുടെ പേര് ആമുഖപ്രസംഗം എന്ന പേരില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നാടകോത്സവത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ ചെലവ് കണക്കുകള്‍ അക്കാദമി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ലളിതകലാ അക്കാദമിയില്‍ സെക്രട്ടറിയുമായുള്ള പോര് രൂക്ഷമായതിനെ തുടര്‍ന്ന് ചെയര്‍മാനായിരുന്ന സത്യപാല്‍ മാസങ്ങള്‍ക്ക് മുന്‍പ് രാജിവച്ചിരുന്നു. വൈസ് ചെയര്‍മാനായിരുന്ന നേമം പുഷ്പരാജിനെ ചെയര്‍മാനായി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തെങ്കിലും അക്കാദമി ഭരണസമിതി രണ്ടു ചേരിയായി തിരിഞ്ഞ് നില്‍പ്പാണ്. അക്കാദമി പ്രഖ്യാപിച്ച പല പരിപാടികളും ഇതുമൂലം മുടങ്ങി.
ചിത്രകലാ നിരൂപകനായ വിജയകുമാര്‍ മേനോന് ഫെലോഷിപ്പ് പ്രഖ്യാപിച്ചത് നിയമക്കുരുക്കിലുമായി. ചിത്രകാരന്മാര്ക്കും ശില്പ്പികള്ക്കുമുള്ളതാണ് ഫെലോഷിപ്പ്. നിരൂപകനായ മേനോന് ഇതു നല്‍കിയത് ശരിയായില്ലെന്നു കാണിച്ചാണ് കേസ്. ഒരു ലക്ഷം രൂപയാണ് ഫെലോഷിപ്പ്.
രോഗിയായ വിജയകുമാര്‍ മേനോന് വാര്‍ധക്യത്തിന്റെ അവശതയിലും സാമ്പത്തിക പരാധീനതയിലുമാണ്. കേസായതോടെ തുക അദ്ദേഹത്തിന് കൈമാറാനാകില്ല. കോടതി നടപടികള്‍ കൈകാര്യം ചെയ്യാന്‍ അക്കാദമി ഭരണസമിതിയിലെ ചേരിപ്പോര് തടസമാകുന്നു. ഭരണസമിതി യോഗം ചേര്‍ന്ന് ബൈലോയില്‍ ഭേദഗതി വരുത്തിയാല്‍ ഫെലോഷിപ്പ് കൈമാറുന്നതിലുള്ള തടസം മറികടക്കാവുന്നതാണ്. എന്നാല്‍ അക്കാര്യത്തില്‍പ്പോലും യോജിപ്പിലെത്താന്‍ ഭരണസമിതിയംഗങ്ങള്ക്കാവുന്നില്ല എന്നതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: