കണ്ണൂര്‍: മട്ടന്നൂരില്‍ എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖം രക്ഷിക്കാന്‍ പ്രതികളായ നാല് സിപിഎമ്മുകാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കേസില്‍ റിമാന്‍ഡിില്‍ കഴിയുന്ന ആകാശ് തില്ലങ്കേരി, അസ്കര്‍, കെ.അഖില്‍, സി.എസ്.ദീപ്ചന്ദ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഫെബ്രുവരി 12 ന് രാത്രി പത്ത് മണിയോടെയാണ് കാറിലെത്തിയ സിപിഎം സംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം നേതൃത്വം വ്യക്തമാക്കിയത്. പ്രതികള്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുള്‍പ്പടെയുള്ള നേതാക്കളോടൊപ്പം നില്ക്കുന്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് നേതൃത്വത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തു. കൊലപാതകത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് നേതൃത്വം നിലപാടെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: