കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് അഖിലയും ഷെഫിന് ജഹാനും. വിവാഹം സാധുവാക്കിയ സുപ്രീംകോടതി വിധിയ്ക്കുശേഷം സേലത്തുനിന്നും കോഴിക്കോട്ടെത്തി ഇരുവരും ആദ്യം കണ്ടത് പോപ്പുലര്‍ ഫ്രണ്ട് അഖിലേന്ത്യാ ചെയര്മാന് ഇ. അബൂബക്കറിനെ. ഇന്നലെ രാവിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ കോഴിക്കോട് യൂണിറ്റി ഹൗസിലെത്തിയാണ് ഇരുവരും അബൂബക്കറിനെയും മറ്റു നേതാക്കളെയും കണ്ടത്. മതം മാറുന്നതിനും സുപ്രീം കോടതിയിലുള്‍പ്പെടെ നിയമസഹായം നല്‍കിയതിനും കൂടെ നിന്നതിനും നന്ദി അറിയിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാനെ കണ്ടതെന്ന് അഖിലയും ഷെഫിന് ജഹാനും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാവിലെ എട്ടുമണിയോടെയാണ് അഖിലയും ഷെഹിന് ജഹാനും യൂണിറ്റി ഹൗസിലെത്തിയത്. നാഷണല്‍ വുമണ്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ.എസ്. സൈനബ ഇരുവരുമായി സംസാരിച്ചു. തുടര്‍ന്നായിരുന്നു ഇ. അബൂബക്കറുമായുള്ള കൂടിക്കാഴ്ച. ദേശീയ സമിതി അംഗം പ്രൊഫ. പി. കോയ, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.
എല്ലാവരും കൈവിട്ടപ്പോള്‍ ആദ്യം മുതല്‍ ഒപ്പം നിന്നതും സഹായിച്ചതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നായിരുന്നു അഖിലയുടെ പ്രതികരണം. ആദ്യം തന്നെ ചെയര്‍മാനെ കണ്ട് നന്ദി പറയണമെന്ന് ആഗ്രഹിച്ചു. അതിനാലാണ് അതിരാവിലെ തന്നെ വന്നത്. ഒരുപാട് മുസ്ലിം സംഘടനകളുണ്ട്. ഞാന്‍ മുസ്ലിമാവാന്‍ തീരുമാനിച്ച സമയത്ത് തന്നെ മറ്റു ചില സംഘടനകളെയാണ് സമീപിച്ചത്. അവരാരും സഹായിക്കാന്‍ തയ്യാറായില്ലെന്നും അഖില കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിവരെ പോവേണ്ടി വന്ന നിയമപോരാട്ടത്തിലും മറ്റും പോപ്പുലര്‍ ഫ്രണ്ടാണ് സഹായിച്ചത്. അതുകൊണ്ടാണ് നേരില്‍ കണ്ട് നന്ദി അറിയിക്കാന്‍ വന്നതെന്ന് ഷെഫിന് ജഹാന് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ തിങ്കളാഴ്ച മാധ്യമങ്ങളെ കാണുമെന്നും ഇരുവരും പറഞ്ഞു.
അഖിലയുടെ മതംമാറ്റത്തിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും, നിരവധി കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കുണ്ടായിരുന്നുവെന്ന് എന്‍ഐഎ ചൂണ്ടിക്കാണിച്ചിരുന്നു. വലിയൊരു സാമ്പത്തിക ചെലവ് കേസിന് വേണ്ടിവന്നതായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ വിശദമായ കണക്ക് ഉടന്‍ പൊതുജനത്തിന് മുമ്പില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: