ന്യൂദല്‍ഹി: പ്രതിരോധം, കുടിയേറ്റം, വിദ്യാഭ്യാസം അടക്കമുള്ള സുപ്രധാന മേഖലകളില്‍ 14 കരാറുകളില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ യാഥാര്‍ത്ഥ്യമായത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ആകാശത്തോളം വളര്‍ന്നിരിക്കുന്ന സൗഹൃദം ഇരുരാജ്യങ്ങള്‍ക്കും ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. മേക്ക് ഇന്‍ ഇന്ത്യയുമായി സഹകരിച്ച് രാജ്യത്തെ പ്രതിരോധ മേഖലയില്‍ നിക്ഷേപമിറക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് 20 വര്‍ഷത്തെ പഴക്കം മാത്രമാണുള്ളതെങ്കിലും ആത്മീയതലത്തില്‍ ഇരുരാജ്യങ്ങളും നൂറ്റാണ്ടുകളായി സുഹൃത്തുക്കളാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഫ്രാന്‍സിന്റെ മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയുടേയും അടിസ്ഥാന തത്ത്വങ്ങളാണ്, മോദി പറഞ്ഞു.
ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിലെ സഹകരണം ഫ്രാന്‍സിന് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കി. യൂറോപ്പിലെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായി മാറാനാണ് ഫ്രാന്‍സിന്റെ ശ്രമം. തെക്കനേഷ്യയിലെ ഫ്രാന്‍സിന്റെ പ്രധാന പങ്കാളി ഇന്ത്യയാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ സുസ്ഥിരത ഫ്രാന്‍സ് ആഗ്രഹിക്കുന്നതായും മക്രോണ്‍ പറഞ്ഞു.
രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പാണ് ഫ്രഞ്ച് പ്രസിഡന്റിനും ഭാര്യ ക്ലൗഡ് മക്രോണിനും ലഭിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ചേര്‍ന്ന് ഫ്രഞ്ച് രാഷ്ട്രത്തലവനെ സ്വീകരിച്ചു. പ്രധാനമന്ത്രി മോദിക്കൊപ്പം വാരാണസിയിലേക്ക് പോകുന്ന മക്രോണ്‍ മോദിക്കൊപ്പം ഗംഗയില്‍ സവാരി നടത്തും.
ഭീകരവാദ സംഘടനകള്‍ ധനസമാഹരണത്തിനായി നടത്തുന്ന മയക്കുമരുന്ന് കച്ചവടം പൂര്‍ണ്ണമായും തടയുക, കുടിയേറ്റ വ്യവസ്ഥകള്‍ ലളിതവല്‍ക്കരിക്കുക, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത, അതിവേഗ തീവണ്ടികളുടെ ആധുനികവല്‍ക്കരണ സഹായം, ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനിക ആഭ്യാസങ്ങള്‍ വര്‍ധിപ്പിക്കുക, സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്ക് നൂറ് മില്യണ്‍ യൂറോയുടെ ഫ്രഞ്ച് ധനസഹായം, നിര്‍ണ്ണായക വിവരങ്ങളുടെ കൈമാറ്റം, ജൈതാപൂര്‍ ആണവ പദ്ധതി പൂര്‍ത്തീകരണം, സോളാര്‍ പദ്ധതികളിലെ സഹകരണം എന്നിവയാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച സുപ്രധാന കരാറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: