തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് നിലപാടെടുക്കാതെ നിയമവകുപ്പിന്റെ ഒളിച്ചുകളി. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിയമവകുപ്പ് വ്യക്തമായ നിലപാട് സ്വീകരിച്ചില്ല. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയെങ്കിലും പിന്‍വലിക്കണോ വേണ്ടയോ എന്ന് വ്യക്തമായ മറുപടി നിയമവകുപ്പ് നല്‍കിയില്ല. പൊതുതാല്പര്യത്തിന് വിരുദ്ധമാകില്ലെന്ന് ഭരണവകുപ്പ് പരിശോധിച്ച് ബോധ്യപ്പെടുന്ന പക്ഷം കേസ് പിന്‍വലിക്കാമെന്ന് അഡിഷണല്‍ സെക്രട്ടറി ഉപദേശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രിയായിരുന്നു. കേസിലെ പ്രതി വി ശിവന്‍കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു തീരുമാനം. പൊതു താല്പര്യത്തിന് വിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പൊതുതാല്പര്യം കണക്കിലെടുത്ത് കേസ് പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി തന്നെ നിയസഭയെ അറിയിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ പിന്‍വലിക്കുന്നകാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചതുമില്ല.
ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെ, 2015 മാര്‍ച്ച് 13ന് നിയമസഭയില്‍ അക്രമം നന്നത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കുകയും കുറ്റപത്രം നല്‍കുകയും ചെയ്തു. സ്പീക്കറുടെ പോഡിയവും കസേരയും മൈക്കും കംപ്യൂട്ടറുമടക്കം തകര്‍ത്തതിലൂടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായി കണ്ടെത്തി. വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന് എന്നിവരാണ് പ്രതികള്‍. സ്പീക്കറുടെ വേദി തകര്‍ത്ത 15എം.എല്‍.എമാരെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ക്കെതിരേ നടപടിയെടുത്തിരുന്നില്ല. പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിനു പുറമേ നിരവധി വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അന്നത്തെ യു.എഫ് സര്‍ക്കാര്‍ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ശിവന്‍കുട്ടി കത്ത് നല്‍കിയത്്. കേസ് പിന്‍വലിക്കുന്നതിന് ആഭ്യന്തര വകുപ്പ് ഉപദേശം തേടിയെങ്കിലും നിയമ സെക്രട്ടറി അനുകൂലിച്ചില്ല. എന്നാല്‍ പൊതുവികാരത്തിന് വിരുദ്ധമല്ലെന്ന് നിയമ വകുപ്പ് ഉപദേശം കെടുക്കാത്ത പക്ഷം മുഖ്യമന്ത്രിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: