എടത്വാ: പട്ടയത്തിനായി നൂറ്റാണ്ടുകളുടെ കാത്തിരിപ്പുമായി കൂലിപ്പുരയ്ക്കല്‍ കോളനി നിവാസികള്‍. കോളനി നിവാസികളുടെ രോദനം സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി.
തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് കൂലിപ്പുരയ്ക്കല്‍ കോളനിയിലെ എട്ടോളം കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ മുതല്‍ മന്ത്രിമാര്‍ക്കുവരെ നിവേദനം നല്‍കിയിട്ടും കോളനി നിവാസികളുടെ രോദനം സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പട്ടികജാതി കുടുംബങ്ങള്‍ പരാതിപ്പെടുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പുറംപോക്ക് കുത്തിപൊക്കി താമസം ആരംഭിച്ച കുടുംബങ്ങള്‍ക്ക് താല്കാലിക കൈവശാവകാശ രേഖകള്‍ മാത്രമാണ് റവന്യു വകുപ്പ് നല്‍കിയിട്ടുള്ളത്. ഈ കൈവശവകാശ രേഖ സമര്‍പ്പിച്ചാല്‍ വീട് വെയ്ക്കാനുള്ള വായ്പയോ ഇതര സര്‍ക്കാര്‍ ആവശ്യങ്ങളോ ലഭിക്കാറില്ലെന്ന് കോളനി നിവാസിയായ കൂലിപ്പുരയ്ക്കല്‍ രമണന് പറയുന്നു. ഈ കോളനിയില്‍ നിന്ന് പത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ഉപരി പഠത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പട്ടയമില്ലാത്ത കാരണത്താല്‍ വിദ്യാഭ്യസ ലോണ്‍ തടയാനും കഴിയുമെന്ന് കോളനിക്കാര്‍ പരാതിപ്പെടുന്നു.
പട്ടികജാതി വികസന വകുപ്പ് പോലും ഇവരുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കോളനിക്കാര്‍ നിവേദനം നല്‍കിയിരുന്നു. പുറംപോക്ക് കുത്തിപ്പൊക്കിയ കാരണത്താല്‍ റവന്യു വകുപ്പ് പട്ടയം നിഷേധിക്കുകയാണുണ്ടായത്.
സമീപ സ്ഥലങ്ങളില്‍ പുറംപോക്ക് കുത്തിപൊക്കിയ ഉടമകള്‍ക്ക് റവന്യു വകുപ്പ് യാതൊരു മാനദണ്ഡവും നോക്കാതെ ആധാരം നല്കുമ്പോള് കോളനിക്കാരുടെ മൂന്ന് സെന്റ് കുടിയിടപ്പ് അവകാശമാണ് സര്‍ക്കാര്‍ തുരങ്കം വെയ്ക്കുന്നത്. കൂലിപ്പുരയ്ക്കല്‍ കോളനി മാത്രമല്ല ഈ ദുരിതം അനുഭവിക്കുന്നത്.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ 1500 ഓളം കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. മൂന്ന് സെന്റ് കിടപ്പാടത്തിന്റെ അവകാശത്തിനായി ജനപ്രതിനിധികളുടെ തിണ്ണ നിരങ്ങുകയാണ് പട്ടികജാതി കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: