വൈദികദേവതകളും പുരാണാദികളില്‍ പ്രസിദ്ധങ്ങളായ ദേവതകളും തമ്മിലുള്ള ഈ കല്പ്പനാഭേദം ശ്രദ്ധേയമാണ്. ആര്യസമാജപ്രവര്ത്തകരായ നരേന്ദ്രഭൂഷണും വേദബന്ധുവും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. അവരുടെ അഭിപ്രായത്തില്‍ വേദങ്ങളില്‍ കാണുന്ന ഋഷിമാരും ദേവതകളും ഇന്നു നാം കരുതിവരുന്ന തരത്തിലുള്ളവയല്ല. നരേന്ദ്രഭൂഷണ്‍ ഇപ്രകാരം പറയുന്നു- വസിഷ്ഠന്, വിശ്വാമിത്രന്, പരാശരന്, കശ്യപന്, നാരായണന്, അത്രി, ഭരദ്വാജന് തുടങ്ങിയ ഋഷിനാമങ്ങള്‍ വെറും വ്യക്തിനാമങ്ങളല്ല. മന്ത്രാര്ത്ഥബോധത്തിനുതകുന്ന സംജ്ഞകളാണവ. വേദങ്ങളില്‍ അസംഖ്യം ദേവതകള്‍ ഉണ്ട്. അവയ്ക്ക് പേരുകളും ഉണ്ട്. ഇവയും വ്യക്തിവാചകങ്ങള് അല്ല. സംസ്കൃതഭാഷയിലെ ധാതുക്കള്‍ക്ക് പല അര്‍ത്ഥങ്ങളുണ്ട്. സന്ദര്‍ഭത്തിന് യോജിച്ച അര്‍ത്ഥം എടുക്കണം. ഇതിന് യൗഗികാര്ത്ഥം എന്നു പറയുന്നു.
അദ്ദേഹം തുടരുന്നു- ഋഗ്വേദത്തില്‍ പതിമൂന്നു തവണയെങ്കിലും ശിവസംജ്ഞയുണ്ട്. ആ ശിവന് ദ്രാവിഡദേവനല്ല. മംഗളപ്രദനായ പരമാത്മാവ്, പ്രജാവത്സലനായ രാജാവ്, നിഷ്കന്മഷമായ മനസ്സ് എന്നെല്ലാമാണ് ശിവസംജ്ഞയ്ക്കര്ത്ഥം. വിഷ്ണു ഇന്ദ്രന്റെ ചേര്‍ച്ചയുള്ള സഖാവാണ് (വിഷ്ണു:ഇന്ദ്രസ്യയുജ്യസഖാ) എന്നു പറയുമ്പോള്‍ പരമാത്മാവ് ജീവാത്മാവിന്റെ ഏറ്റവും നല്ല മിത്രമാണെന്നെടുക്കണം. വൈകുണ്ഠത്തിലെ വിഷ്ണു സ്വര്ഗരാജാവിന്റെ മിത്രമാണെന്ന് പുരാണപരമായ അര്‍ത്ഥം കാണരുത്.
വേദബന്ധുവിന്റെ അഭിപ്രായം ഇത്തരത്തിലാണ്- ഓരോ മന്ത്രത്തിനും ഛന്ദസ്സുള്ളതുപോലെ ദേവതയും ഋഷിയുമുണ്ട്. മന്ത്രത്തിന്റെ ദേവത പുരാണം മുതലായ സാഹിത്യത്തില്‍ വര്‍ണ്ണിച്ചുകാണുന്ന വിഗ്രഹധാരി (ശരീരധാരി)യായ ചേതന വ്യക്തിയാണെന്നു ധരിക്കുക ശരിയല്ല. മന്ത്രം കൊണ്ട് ഏതൊന്നിനെ പറയുന്നുവോ അതാണ് ദേവത എന്ന് സ്വരാനുക്രമണീകാരന് വ്യാഖ്യാനിക്കുന്നു. നവീനരും പ്രാചീനരുമായ മീമാംസകര്‍ വിഗ്രഹവതികളായ ദേവതകള്‍ ഉണ്ടെന്നു സമ്മതിക്കുന്നില്ല. പുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്തുതിക്കുന്ന സ്വര്ഗവാസികളല്ല വേദമന്ത്രങ്ങളിലെ ദേവതകള്‍. പകലും രാത്രിയും ശാര്‍ദ്ദൂലം മുതലായ ജന്തുക്കളും സ്വര്ഗസ്ഥദേവതകളുടെ വര്‍ഗത്തില്‍ അന്തര്ഭവിക്കാറില്ലല്ലോ. ഇവ വേദമന്ത്രങ്ങളിലെ ദേവതകളാണുതാനും.
വേദമന്ത്രങ്ങളില്‍ മാസം, സംവത്സരം മുതലായ കാലങ്ങള്‍ പോലും ദേവതകളാണ്. അശ്വം, രശ്മി, യൂപം, നദി, ശുനന്‍, ഘൃതം മുതലായ പല ദേവതകളും മന്ത്രങ്ങള്ക്കുണ്ട്. ഇങ്ങനെ രൂപയുക്തവും, രൂപരഹിതവും ചേതനവും അചേതനവും ആയ ഏതെല്ലാം മന്ത്രപ്രതിപാദിതമാണോ അതിനെല്ലാം ദേവതാത്വമുണ്ട്. യജ്ഞസാധനം എന്ന നിലയ്ക്ക് മന്ത്രം ദേവതയാണ്. അതേപ്രകാരം യജ്ഞസംബന്ധം നിമിത്തം മന്ത്രാര്ത്ഥവും ദേവത തന്നെ. അതിനാല്‍ ദേവതാശബ്ദം ദേഹധാരിയായ വ്യക്തിത്വത്തെ കുറിക്കുന്നില്ല. ഉപാസനാകാലത്ത് മൂര്ത്തമല്ലാത്തവിധം ദേവത ചിന്തനവിഷയമാകുന്നു. ദേവതാശബ്ദം ഒരുതരം ധര്‍മ്മം അഥവാ ഗുണമാകുന്നു. മന്ത്രത്തില്‍ വര്‍ണ്ണിക്കുന്ന ധര്‍മ്മം, ഗുണം, ജ്ഞാനം മുതലായതാണ് ദേവത.
വേദബന്ധു പറയുന്ന മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. വേദമന്ത്രങ്ങളെ പില്ക്കാലത്ത് അര്‍ത്ഥം ഗ്രഹിക്കാതെ കേവലം അക്ഷരത്തിന്റെയോ പദത്തിന്റെയോ സാദൃശ്യം മാത്രം അടിസ്ഥാനമാക്കി പൗരാണിക ദേവതാ പൂജകളില്‍ തെറ്റായി ഉപയോഗിക്കുവാന്‍ തുടങ്ങി എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് ശന്നോദേവീരഭിഷ്ടയേ, ഉദ്ബുദ്ധസ്വാഗ്നേ എന്നീ യജുര്‍വേദമന്ത്രങ്ങള്‍ യഥാക്രമം ശനി, ബുധന്‍ എന്നിവയുടെ പൂജയില്‍ ഇന്നു പരക്കെ ഉപയോഗിക്കുന്നു. അതുപോലെ കര്‍ണ്ണവേധ (കാതുകുത്തല്‍) ത്തിന് ഇന്നുപയോഗുക്കുന്ന ഭദ്രം കര്‍ണേഭി: തുടങ്ങിയ മന്ത്രങ്ങള്‍ കേവലം ശബ്ദസാദൃശ്യം മാത്രം കണക്കിലെടുത്താണത്രേ ഇന്നുപയോഗിക്കുന്നത്.
ഇന്നു നടപ്പിലുള്ള ഇത്തരം മന്ത്രപ്രയോഗത്തിലെ വൈകൃതങ്ങളെക്കുറിച്ച് ഏതാണ്ട് ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുമ്പ് വേദപണ്ഡിതനായ പാലേലി നാരായണന് നമ്പൂതിരി ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. ഗണപതിഹോമത്തിന് ഇന്നു പരക്കെ ഉപയോഗിക്കുന്ന ഗണാനാം ത്വാ ഗണപതിം ഹവാമഹേ എന്ന വൈദികമന്ത്രത്തിലെ ഗണപതിയും പുരാണത്തിലെ ഗജമുഖനും തമ്മില്‍ ഒരു ബന്ധവുമില്ല. വേദത്തിലെ ഗണപതി ബൃഹസ്പതി എന്ന വൈദിക ദേവതയാണത്രേ. അതുപോലെ പാലേലി ചൂണ്ടിക്കാട്ടിയ മറ്റൊരു അനൗചിത്യം ദുര്‍ഗയുടെ പൂജയില്‍ ജാതവേദസേ എന്നു തുടങ്ങുന്ന അഗ്നിയെ സ്തുതിക്കുന്ന വൈദിക ഋക്കിന്റെ പ്രയോഗമാണ്. ദുര്‍ഗ എന്ന സ്ത്രീദേവതയ്ക്ക് പുല്ലിംഗത്തിലുള്ള മന്ത്രം ഉപയോഗിക്കുന്നു. വൈദികര്‍ പില്ക്കാലത്ത് തന്ത്രത്തെയും സ്വീകരിച്ചപ്പോള്‍ അവര്‍ വൈദിക-താന്ത്രികം എന്ന ഒരു മിശ്രപദ്ധതിക്കു രൂപം കൊടുത്തു. ഈവക അനൗചിത്യങ്ങളെല്ലാം ആ പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. ഈ വൈദിക-താന്ത്രികത്തിന്റെ അടിസ്ഥാനത്തിലുള്ളതും തന്ത്രസമുച്ചയാദി ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നതും ബ്രാഹ്മണര്‍ കൈകാര്യം ചെയ്തുവന്നതുമായ ക്ഷേത്രപദ്ധതിയിലും ഇതു കാണാം.
ഈ വൈദിക ദേവതകള്‍ക്ക് യാഗത്തില്‍ ആഹുതി ചെയ്യുന്ന ദ്രവ്യങ്ങളുടെ തരം, അളവ് തുടങ്ങിയ കാര്യങ്ങളിലും പ്രത്യേകനിബന്ധനകള് ഉണ്ട്. അഗ്നിയില്‍ അര്‍പ്പിക്കാന്‍ പുരോഡാശം (അരി വേവിച്ചത്), ആജ്യം (നെയ്യ്), സോമരസം എന്നിവ പ്രധാനം. ദധി (തൈര്), മധു (തേന്‍) തുടങ്ങിയവയും ചില അവസരങ്ങളില്‍ ഉപയോഗിക്കാറുണ്ട് (പ്രൊഫ. കെ. ടി. പാണ്ഡുരംഗിയുടെ ക്രിട്ടിക്കല്‍ എസ്സെയ്സ് ഓണ്‍ പൂര്‍വമീമാംസ).
ദ്രവ്യത്തിന്റെ അളവിനെക്കുറിച്ച് ഏര്‍ക്കരയുടെ അഭിപ്രായം ഇതാണ്-വൈദികകര്‍മ്മങ്ങളില്‍ ഹവിസ്സ് നിയതപരിമാണമാണ്. ഇഷ്ടം പോലെ കൂട്ടാന്‍ നിവൃത്തിയില്ല. താന്ത്രികമായ അര്‍ച്ചനയില്‍ നിവേദ്യം ഇഷ്ടം പോലെ വര്‍ദ്ധിപ്പിക്കാം. അഗ്നിഹോത്രം ഹോമിക്കുമ്പോള്‍ അംഗുഷ്ഠപര്വത്തോളം (തള്ളവിരലിന്റെ പകുതി അഗ്രഭാഗം) വലുപ്പമുള്ള സ്രുവം കൊണ്ട് നാലുതവണ പാലോ തൈരോ അഗ്നിഹോത്ര ഹവണിയില് (ജുഹു പോലുള്ള സ്രുക്ക്) ഒഴിച്ച് അതുകൊണ്ടാണ് ഹോമം. ദ്രവ്യം എത്രയോ പരിമിതം.
ഹോമം കഴിഞ്ഞാല്‍ യജമാനന് അഗ്നിയെ ഉപസ്ഥാനം ചെയ്യുന്നു. ഉപസ്ഥാനത്തില് നൂറുകൂട്ടം പ്രാര്‍ത്ഥിക്കുന്നു. അര്‍പ്പിക്കുന്ന ദ്രവ്യത്തിന്റെ അളവും പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങളുടെ എണ്ണവും തമ്മിലുള്ള പൊരുത്തമില്ലായ്മ യജമാനന്റെ ഭാവനാശേഷിയിലൂടെയാണ് പരിഹരിക്കപ്പെടുന്നതെന്നും ഏര്‍ക്കര വിശദീകരിക്കുന്നു.
(തുടരും..)
പ്രതികരിക്കാൻ ഇവിടെ എഴുതുക: