ഇന്ന് യോഗ എന്ന് കേള്‍ക്കാത്തവര്‍ ലോകത്തില്‍ ആരുംതന്നെ ഉണ്ടാകില്ല. അത്രയ്ക്കും പ്രചാരമാണ് ആ ശബ്ദത്തിന് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ലഭിച്ചത്. പതഞ്ജലി മുനിയെഴുതിയ യോഗദര്ശനമെന്ന ഗ്രന്ഥമാണ് യോഗത്തിന്റെ അടിസ്ഥാനമായി ഏവരും പരിഗണിക്കാറ്. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള യോഗയും പതഞ്ജലിയുടെ യോഗവും തമ്മില്‍ അജഗജാന്തരമുണ്ടെന്നുള്ളത് പലര്‍ക്കും അറിയാത്ത ഒരു സത്യമാണ്. ഒരുപക്ഷേ എന്തിനുവേണ്ടിയായിരുന്നു ഋഷിമാര്‍ ഭാരതത്തില്‍ ഈ പ്രയോഗശാസ്ത്രത്തെ വികസിപ്പിച്ചത്, അഥവാ യോഗത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്തായിരുന്നു എന്നറിയുന്നവരും ഇന്ന് തുലോം കുറവാണ്. പതഞ്ജലിയുടെ ആ പ്രാചീന യോഗത്തിന്റെ വേരുകള്‍ വേദങ്ങളിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഒരു യജുര്‍വേദമന്ത്രം കാണൂ.
യുഞ്ജന്തി ബ്രധ്നമരുഷം
ചരന്തം പരിതസ്ഥുഷഃ.
രോചന്തേ രോചനാ ദിവി.
(യജുര്‍വേദം 23.5)
അര്‍ഥം: യോഗികളും വിദ്വാന്മാരും (പരിതസ്ഥുഷഃ=) എല്ലാ ലോകങ്ങളിലും എല്ലാ ഹൃദയങ്ങളിലും വ്യാപിച്ചുവര്ത്തിക്കുന്ന ഈശ്വരനെ (യുഞ്ജന്തി=) ഉപാസനാ യോഗത്തില്‍ തന്റെ ആത്മാവുമായി ബന്ധിക്കുന്നു. എങ്ങനെയുള്ളവനാണ് ആ ഭഗവാന്? (ചരന്തം=) സര്‍വ്വജ്ഞനാണ് എല്ലാം അറിയുന്നവനാണ്. (അരുഷം=) ഹിംസ തുടങ്ങിയ ദോഷങ്ങള്‍ കലരാത്തവനാണ്. അവന് ദയാസിന്ധുവാണ്. (ബ്രധ്നം=) ഏറ്റവും വലിയവനാണ്. എല്ലാവരുടേയും ആനന്ദത്തെ വര്‍ദ്ധിപ്പിക്കുന്നവനാണ്. അതുകാരണം (രോചനാഃ=) ഉപാസകരുടെ ആത്മാവ്, അവിദ്യ പോലുള്ള സകല ഇരുട്ടില്‍നിന്നും മോചിക്കപ്പെട്ട് (ദിവി=) ആത്മാക്കളെ പ്രകാശിപ്പിക്കുന്ന ഭഗവാനില്‍, പ്രകാശമയനായി (രോചന്തേ=) പ്രകാശിക്കുന്നു.
സകല ലോകങ്ങളിലും സകലഹൃദയങ്ങളിലും വ്യാപിച്ചിരിക്കുന്നവനാണ് പരമേശ്വരന്. വിശ്വത്തെയും അതിലംഘിച്ചുനില്ക്കുന്നവനാണ് ആ പുരുഷന്. സൃഷ്ടിയെ മറികടന്നും പത്തംഗുലം വ്യാപിച്ചു നില്ക്കുന്ന പുരുഷനെ പുരുഷസൂക്തത്തിലും വര്‍ണ്ണിക്കുന്നുണ്ടല്ലോ. യോഗി അത്യന്തം ബലവാനാണ് പ്രകാശമയനും, ബലശാലിയും, ഉണര്‍വുമുള്ള ആ ബോധത്തെ ഉപാസനാ യോഗത്താല്‍ യോഗി തന്റെ ആത്മാവുമായി ബന്ധിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് ബന്ധനമല്ല, തുറന്നു വിടലാണ്. തന്റെ പരിമിതമായ ബോധത്തെ ഈശ്വരന്റെ അനന്തബോധമണ്ഡലത്തിലേക്ക് തുറന്നുവിടുകയാണ് ഒരു യോഗി ചെയ്യുന്നത്.
എന്താണീ ഉപാസനായോഗം? മഹര്‍ഷി പതഞ്ജലി അഷ്ടാംഗയോഗത്തിലൂടെ ഈശ്വരപ്രാപ്തി എങ്ങനെ എന്നു വര്‍ണ്ണിച്ചിട്ടുണ്ട്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇതാണ് യോഗത്തിന്റെ എട്ട് അംഗങ്ങള്‍. വൈരമില്ലായ്മ, സത്യാചരണം, മോഷ്ടിക്കാതിരിക്കുക, ബ്രഹ്മചര്യം പാലിക്കുക ഇതൊക്കെ യമമാണ്. ആവശ്യത്തില്‍ കൂടുതല്‍ വസ്തുക്കളെ ശേഖരിച്ചവെക്കുന്നതും യമത്തിന് വിരുദ്ധമാണ്. അകവും പുറവും ശുദ്ധമാക്കല്, സന്തോഷം, നന്നായി പ്രവര്‍ത്തിച്ച് അതില്‍നിന്നും ലഭ്യമാകുന്ന ഫലത്തില്‍ സന്തുഷ്ടിയുണ്ടാവുക, തപസ്സനുഷ്ഠിക്കുക, വേദം ആദിയാശാസ്ത്രങ്ങളെ നിയമേന അധ്യയനം ചെയ്യുക. ഈശ്വരന്റെ പരമപവിത്ര നാമമായ ഓംകാരം സ്മരിക്കുക, തന്നെ സ്വയം ഈശ്വരനില്‍ സമര്‍പ്പിക്കുക ഇതൊക്കെ നിയമമാണ്. അഷ്ടാംഗയോഗത്തിലുടെ ഉപാസകന് തന്റെ ആത്മാവിനെ പരമേശ്വരന്റെ ആത്മാവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. എങ്ങനെയുള്ളവനാണ് ആ ഭഗവാന് ?
1. ചരന്തം: അവന് സര്‍വജ്ഞനാണ്. വേദം പറയുന്നു, അല്ലയോ പ്രകാശസ്വരൂപിയായ ഭഗവാനേ, അവിടുന്ന് ഞങ്ങളുടെ എല്ലാ കര്‍മ്മങ്ങളേയും അറിയുന്നു എന്ന്. ഒരു ചിന്തയും ഒരു കര്‍മ്മവും അവന്റെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നില്ല. നമ്മുടെ കണ്ണിമ ചിമ്മിയതിന്റെ കണക്കുകള്‍ വരെ അവന്റെ പക്കലില്ലേ. ഏകാന്തത്തിലിരുന്ന് രണ്ടുപേര്‍ സംസാരിക്കുമ്പോള്‍ വരുണനായിരുന്ന് മൂന്നാമനായിവന്ന് അവന് എല്ലാം അറിയുന്നു.
2. അരുഷം: എല്ലാവിധ ഹിംസയില്നിന്നും അവന് മോചിതനാണ്. അവന് പരമ ദയാലുവാണ്. ദയാസാഗരമാണ്. നമ്മള് ഒരു ധാന്യം വിതക്കുമ്പോള്‍ അവന് നൂറും ആയിരവും ലക്ഷവുമായി അതു തിരികെ നല്കുന്നു. ഇതവന്റെ ദയയാണ്. കണ്ണുകാണാത്തവനോ കാലില്ലാത്തവനോ ആരുതന്നെയായാലും അവന് മരിക്കാനല്ല ഇഷ്ടപ്പെട്ടുന്നത്. ഒരു പന്നിപോലും തന്റെ ജീവിതത്തില്‍ തൃപ്തനാണ്. ഇത് ഈശ്വരന്റെ കൃപയാണ്.
3. ബ്രധ്നം: ഭഗവാന് എല്ലാവരേക്കാളും വലിയവനാണ്. ‘സഹസ്രശീര്ഷാ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത്’, അവന് വിശേഷരൂപത്തില്‍ ആയിരം ശിരസ്സുകളും ആയിരം കണ്ണുകളും ആയിരം പാദങ്ങളുമുണ്ട്. സൂര്യനേക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലുപ്പമുള്ളവനാണ്. ഏതൊരു ലോകത്തും അവനെക്കാള്‍ വലിയവന്‍ ആരുംതന്നെയില്ല. എല്ലാവരുടേയും ആനന്ദത്തെ കൂട്ടുന്നവനാണവന്. ആനന്ദസരോവരമാണ് ഭഗവാന്. ആ ആനന്ദസാഗരത്തില്‍ ആറാട്ടുനടത്തുന്നവനും ആനന്ദമയനായിത്തീരുന്നു. അവന് ‘രസേന തൃപ്തോ ന കുതശ്ചനോന’ – രസംകൊണ്ടും, ആനന്ദത്താലും പരിപൂര്‍ണ്ണനാണ്. അതുകൊണ്ടവന് ഉപാസകരെ ആനന്ദംകൊണ്ടു നിറയ്ക്കുന്നു.
ആ ഭഗവാനുമായി ചേര്‍ന്നാല്‍ എന്താണ് ഗുണം? ഈശ്വരോപാസനകൊണ്ട് അന്തഃകരണത്തിലെ മലം, വിക്ഷേപം, ആവരണം എന്നിവയുടെ മൂടുപടം അഴിഞ്ഞുവീഴുന്നു അവിദ്യയാകുന്ന ഇരുട്ട് ഒഴിഞ്ഞുപോകുന്നു. ആത്മാവ് അത്യധികം ബലശാലിയാകുന്നു. വലിയ ദുഃഖം വന്നുചേര്‍ന്നാലും ഇളകാത്തവനുമായിത്തീരുന്നു. ഒരു ചെറുപുഞ്ചിരിയാല്‍ അവന് എല്ലാം സഹിക്കുന്നു. പരമേശ്വരന് ഉപാസകരുടെ ആത്മാവിനെ പ്രകാശംകൊണ്ട് നിറയ്ക്കുന്നു. ഈശ്വരന്റെ ജ്യോതി ഏറ്റു വാങ്ങുന്ന ഉപാസകര്‍ തേജസ്വിയായിത്തീരുന്നു. അവന്റെ മുഖമണ്ഡലം ‘ബ്രഹ്മ ഇവ ഭാതി’ – സദാ തേജസ്സിനാല്‍ ദേദീപ്യമാനമായിത്തീരുന്നു.
ഫോണ്‍: 0495 272 4703
പ്രതികരിക്കാൻ ഇവിടെ എഴുതുക: