ന്യൂദല്‍ഹി: ലഷ്കര്‍ ഇ- തോയ്ബ നേതാവ് ഹാഫിസ് സയീദിനെതിരയുള്ള നടപടി സംബന്ധിച്ച് ഇന്ത്യയും യുഎസും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സയീദിന്റെ സംഘടനയായ മില്ലി മുസ്ലിം ലീഗ് (എംഎംഎല്‍) നിയമ വിരുദ്ധമായ രാഷ്ട്രീയപാര്‍ട്ടിയാണെന്ന് ഇസ്ലാമബാദ് ഹൈക്കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെ കുറിച്ചാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുക.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വാഷിങ്ടണ്ണിലെത്തുന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്ര എന്നിവര്‍ യുഎസ് ഉന്നത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 18ന് ഇന്ത്യ- യുഎസ് പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഈ സന്ദര്‍ശനം.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ ഹാഫിസ് സയീദിനെ പാക്കിസ്ഥാന് കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും യുഎസ് പാക്കിസ്ഥാന് നല്കി വന്ന സഹായങ്ങളും നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ സയീദിന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍ യുഎസ് വിലയിട്ടിരുന്നു. സെയ്ദ് സലാഹുദ്ദീന്റെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വിദേശ ഭീകര സംഘടനയാണെന്ന് യുഎസ് കഴിഞ്ഞ ആഗസ്തില്‍ പ്രഖ്യാപിച്ചിരുന്നു. ഹാഫീസ് സയീദിന്റെ എല്‍ഇടി, ജമ അത്ത് ഉദ്ദവയേയും യുഎസ് ആഗോള ഭീകര സംഘടനായി മുമ്പ് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: