നാഗ്പൂര്‍: ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അന്ത്യത്തിന് തുടക്കം കുറിച്ച തെരഞ്ഞെടുപ്പാണ് ത്രിപുരയിലേതെന്ന് ആര്‍എസ്എസ് ത്രിപുര പ്രാന്തപ്രചാര്‍ പ്രമുഖ് മനോരഞ്ജന്‍ പ്രധാന്. കാല്‍നൂറ്റാണ്ടായി അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ജനാധിപത്യ രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍കൊണ്ടാണ് ബിജെപി ജയിച്ചതെന്ന് പറയുന്നവര്‍ക്ക് ത്രിപുരയുടെ രാഷ്ട്രീയ ചരിത്രം മനസിലായിട്ടില്ല.
പ്രതാപ്ഗഡ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ചത് സിപിഎം നേതാവായിരുന്ന രേവതി മോഹന്‍ ദാസാണ്. താഴെത്തട്ടില്‍ അസ്വസ്ഥരായിരുന്ന സിപിഎം അണികള്‍ ശക്തമായ പ്രതിപക്ഷത്തെ തിരിച്ചറിഞ്ഞപ്പോള്‍ അവരെ ഭരണമേല്‍പ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മുമായി ഒത്തുകളിച്ച് സിപിഎമ്മിനെ അധികാരത്തിലെത്തിക്കുകയായിരുന്നു. 25 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭരണത്തില്‍ പൊറുതിമുട്ടിയ ജനത വീണ്ടും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ തയ്യാറല്ലായിരുന്നു. പട്ടാപ്പകല്‍ പോലും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സ്ഥിതിയായിരുന്നു കോണ്‍ഗ്രസ് ഭരണത്തില്‍, അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബക്കാര്‍ക്കുമായി ത്രിപുരയെ വീതം വെക്കുകയായിരുന്നു സിപിഎം ഭരണം. 10323 പേര്‍ക്ക് അനധികൃതമായി സര്‍ക്കാര്‍ ജോലി നല്കിയപ്പോള് കോണ്‍ഗ്രസ് എതിര്‍ത്തില്ല. 2015ല്‍ ഹൈക്കോടതിയിലും 2017ല്‍ സുപ്രീംകോടതിയിലും ഉണ്ടായ വിധിയിലൂടെ മണിക് സര്‍ക്കാരിന്റെ സ്വജനപക്ഷപാതം തടയാന്‍ കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കി. ഏഴാം ശമ്പള കമ്മീഷന് നടപ്പാക്കുമെന്ന ബിജെപിയുടെ ഉറപ്പും ജീവനക്കാരില്‍ ബിജെപിയോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തി.
ജനതയ്ക്ക് കേന്ദ്രത്തിന്റെ വികസന സമീപനത്തില്‍ വിശ്വാസമുണ്ടായി. റെയില്‍വേ രംഗത്തെ വികസനം, പ്രധാനമന്ത്രി ആവാസ് യോജന, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ കേന്ദ്രം വന്‍ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയത്. കക്കൂസില്ലാത്ത നൂറുകണക്കിന് വീടുകളിലെ സാധാരണ ജനവിഭാഗത്തിന് സ്വച്ഛ ഭാരത് പദ്ധതിയിലൂടെ പ്രയോജനമുണ്ടായി.
ലെനിന്റെ പ്രതിമ പൊളിച്ചത് ആകസ്മികമാണ്. 25 വര്‍ഷമായി ത്രിപുര വിട്ടു ജീവിക്കേണ്ടി വന്ന നൂറുകണക്കിനാളുകള്‍ ത്രിപുരയിലെ ഭരണമാറ്റത്തോടെ ജീവനും കൊണ്ട് തിരിച്ചുവന്നു. സിപിഎമ്മിന്റെ ഊരുവിലക്കിന് വിധേയമായവരുടെ പ്രതികരണമാണ് അവിടെ ഉണ്ടായത്. തങ്ങള്‍ അതുവരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയെ ഉപേക്ഷിച്ചവര്‍ അത് വരെ ഉപയോഗിച്ച ഓഫീസുകള്‍ ഉപേക്ഷിച്ചില്ല. തങ്ങളുടെ പുതിയ പാര്‍ട്ടിയുടെ ഓഫീസാക്കി മാറ്റി. ഇതിനെയാണ് ഓഫീസ് കൈയേറ്റമായി സിപിഎം പ്രചരിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ സ്ഥായിയായ മുന്നേറ്റമാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനമാണ് അവിടെ ആവിഷ്കരിച്ചത്. പ്രവര്‍ത്തനമില്ലാത്ത ഗ്രാമങ്ങളിലേക്ക് ഹ്രസ്വകാല പൂര്‍ണ്ണസമയ പ്രവര്‍ത്തകരെ നിയോഗിച്ചു. വന്‍ എതിര്‍പ്പ് നേരിട്ടും അവര്‍ പ്രവര്‍ത്തിച്ചു. ബറാക് വാലി, സില്‍ച്ചാര്‍ മേഖലകളില്‍ നിന്ന് 250 പ്രവര്‍ത്തകരാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത്. ഇത്തരം പ്രവര്‍ത്തനത്തിലൂടെ ഗ്രാമങ്ങളില്‍ വന്‍ മാറ്റമുണ്ടായി. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു പ്രവഹിച്ചപ്പോള്‍ ഗ്രാമങ്ങളില്‍ ഉണ്ടായ മാറ്റം രാഷ്ട്രീയ രംഗത്തും ഉണ്ടായി, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: