കുറവിലങ്ങാട്: താപനില 40 ഡിഗ്രിയോട് അടുത്തപ്പോള്‍ ജില്ലയില്‍ കൃഷിക്ക് വ്യാപക നാശം.നെല്‍, പച്ചക്കറി എന്നിവയ്ക്കാണ് കനത്ത നഷ്ടം. റബ്ബര്‍ മേഖലയില്‍ ഉല്പാദനം കുറഞ്ഞതോടെ ടാപ്പിങ് നിര്‍ത്തി.
പച്ചപുല്ല് ഇല്ലാത്തതിനാലും ചൂടും മൂലം പശുക്കളില്‍ ക്ഷീരോല്പാദനം കുറഞ്ഞതും കര്‍ഷകര്‍ക്ക് ആഘാതമായി. കനത്ത ചൂടില്‍ വേനല്‍ക്കാല പച്ചക്കറി തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി .ജലദൗര്‍ലഭ്യം മൂലം പച്ചക്കറികള്‍ നനയ്ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കര്‍ഷകര്‍ വെള്ളമെടുത്തിരുന്ന ജലസ്രോതസ്സുകള്‍ വറ്റി വരണ്ടു. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. പച്ചക്കറി വാണിജ്യടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥലം പാട്ടത്തിനെടുത്താണ് വിളവ് ഇറക്കുന്നത്. ബാങ്കുകളില്‍ നിന്നും സ്വകാര്യ പണഇടപാട് സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. പച്ചക്കറികള്‍ കരിഞ്ഞ് ഉണങ്ങിയതോടെ മിക്കവരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ കടക്കെണിയിലാകുന്ന അവസ്ഥയാണ്.
കോവല്‍ കൃഷിക്ക് സംസ്ഥാന തലത്തില്‍ പേരുകേട്ട കളത്തൂരിലെ മിക്ക കോവല്‍ പാടങ്ങളും കരിഞ്ഞു തുടങ്ങി. പയര്‍ ,പാവല്‍ ,പടവലം, വാഴ തുടങ്ങിയ കൃഷികള്‍ക്കും പരക്കേ ഉണക്കേറ്റു. വിഷു ഈസ്റ്റര്‍ വിപണി ലഷ്യമിട്ടാണ് മിക്ക കര്‍ഷകരും പച്ചക്കറിയും വാഴയും കൃഷി ചെയ്തത.് ഏത്തവാഴ തോട്ടങ്ങള്‍ പലതും വാഴ തണ്ടിലെ ജലാംശം വറ്റി ഒടിഞ്ഞു വീണു തുടങ്ങി. വേനല്‍ ചൂട് ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ റബര്‍ ടാപ്പിങ്ങ് നിന്ന് പോകുമെന്ന ആശങ്കയില്‍ ആണ് റബ്ബര്‍ കര്‍ഷകര്‍. വിലയിടിവിന് പുറമേ ഉല്പാദനം കൂടി കുറഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: