ന്യൂദല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടിനെച്ചൊല്ലി ഇന്ത്യയില്‍ മാത്രമാണ് അഴിമതി ആരോപണവും വിവാദവുമെന്ന് ഡസാള്‍ട്ട് ഏവിയേഷന്‍ സിഇഒ എറിക് ത്രാപ്പിയര്. ഫ്രാന്‍സും ഇന്ത്യയും തമ്മിലാണ് 36 യുദ്ധവിമാനങ്ങള്‍ക്ക് കരാറൊപ്പിട്ടത്. എന്നാല്‍ ഫ്രാന്‍സില്‍ ഇന്ത്യയിലേത് പോലെ വിവാദമില്ല. അദ്ദേഹം പറഞ്ഞു. ഡസാള്ട്ടാണ് വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്.
ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും നിയമത്തിന് വിധേയമായാണ് കരാര്‍. അഴിമതിയോ മറ്റ് ക്രമക്കേടുകളോ ഇല്ല. ഇന്ത്യ, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് ഒരേ വിലയ്ക്കാണ് വിമാനങ്ങള്‍ നല്‍കുന്നത്. ഓരോ രാജ്യത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ആയുധങ്ങളുള്‍പ്പെടെയുള്ള മറ്റ് കൂട്ടിച്ചേര്‍ക്കലുകള്‍ വ്യത്യസ്തമാണ്.
അതിനാല്‍ അവസാന വിലയില്‍ മാറ്റങ്ങളുണ്ടാകും. ഇന്ത്യയിലെ വിവാദങ്ങള്‍ തന്നെ ബാധിച്ചിട്ടില്ല. വ്യോമസേനയും പ്രതിരോധ വകുപ്പും എന്ത് നിലപാടെടുക്കുന്നുവെന്നതാണ് പ്രധാനം. അടുത്ത വര്‍ഷം സപ്തംബര്‍ മുതല്‍ വിമാനങ്ങള്‍ നല്കിത്തുടങ്ങും. അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനൊപ്പം ഇന്ത്യയിലെത്തിയതാണ് എറിക്. ഇടപാടില്‍ അഴിമതിയുണ്ടെന്ന് കഴിഞ്ഞ ദിവസവും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: