ലണ്ടന്‍: ജന്മനാ ഗുരുതരമായ സെറിബ്രല്‍ പാള്‍സിയും ഓട്ടിസവും ബാധിച്ച് അവശനായ ഇന്ത്യന്‍ ബാലന് അതിസങ്കീര്‍ണ്ണമായ മൂലകോശ ചികിത്സക്കായി അമേരിക്കയിലെത്തി.
പരസഹായം കൂടാതെ നടക്കാനോ ഇരിക്കാനോ സംസാരിക്കാനോ കഴിയാതെ ദുര്‍ബലമായ ശരീരവുമായി ജീവിച്ചുപോന്ന ജെയ് ഷെട്ടിയെന്ന ഇന്ത്യന്‍ വംശജനായ ഏഴു വയസുകാരനാണ് ഇളയ സഹോദരന്റെ പൊക്കിള്‍ക്കൊടി രക്തം അടിസ്ഥാനമാക്കിയുള്ള മൂലകോശ ചികിത്സക്കായി വടക്കന്‍ കരോലിനയിലെ ഡ്യൂക്ക് സര്‍വ്വകലാശാല മെഡിക്കല്‍ സെന്ററില്‍ എത്തിയിരിക്കുന്നത്.
മൂത്തമകന്റെ ചികിത്സ തേടിയുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ് രണ്ടാമത്തെ കുട്ടിയുടെ പൊക്കിള്‍ക്കൊടി രക്തം പ്രതീക്ഷയുടെ പുതിയ കിരണമായി മുന്നിലെത്തിയതെന്ന് കുട്ടികളുടെ അമ്മ ശില്പ പറഞ്ഞു. ഡ്യൂക്ക് സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഇളയമകന്റെ ചേര്‍ച്ചയുള്ള പൊക്കിള്‍ക്കൊടി രക്തം യുകെ ആസ്ഥാനമായ സെല്‍സ് ഫോര്‍ ലൈഫ് രക്തബാങ്ക് ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു. പൊക്കിള്‍ക്കൊടി രക്തത്തിലെ പ്രേത്യകതരം മൂലകോശങ്ങള്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലെയും ക്ഷയിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയോ പുതിയ കോശങ്ങളായി രൂപം പ്രാപിക്കുകയോ ചെയ്യുമെന്നാണ് ആധുനിക ഗവേഷണങ്ങള്‍ പറയുന്നത്. സെറിബ്രല്‍ പാള്‍സിയും ഓട്ടിസവും പിടിപെട്ട ഒരു കുട്ടിയില്‍ ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണമാണ് നടക്കാന്‍ പോകുന്നത്. യുകെയില്‍ ഒരു കുട്ടിയില്‍ ആദ്യമായാണ് ഈ പരീക്ഷണം.
സഹോദരന്റെ മൂലകോശങ്ങള്‍ ഉപയോഗിച്ചുള്ള അതിസങ്കീര്‍ണ്ണവും നിര്ണ്ണാകയവുമായ ചികിത്സക്കാണ് ജെയ് വിധേയനാവുകയെന്ന് സെല്‍സ് ഫോര്‍ ലൈഫിന്റെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ക്ലോഡിയ റീസ് പറയുന്നു. ചികിത്സാനന്തരം മകന്റെ ജീവിത നിലവാരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും കുടുംബത്തിന്റെ വിജയഗാഥയായിരിക്കുമെന്ന് ശില്പ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നുള്ള ഷെട്ടി കുടുംബം കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലേറെയായി ലണ്ടനിലാണ് താമസം. രണ്ടായിരത്തോളം പൗണ്ട് ചെലവാക്കിയാണ് കൈരവിന്റെ രക്തം ശീതീകരിച്ച് സൂക്ഷിച്ചത്. വിപ്ലവകരമായ ചികിത്സയെന്ന് വിവരിക്കുന്ന മൂലകോശ പരീക്ഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് മെഡിക്കല്‍ ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: