കൊളംബോ: നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ശ്രീലങ്കയെ നേരിടും. ആദ്യ മത്സരത്തില്‍ ആതിഥേയരോട് തോറ്റ ഇന്ത്യക്ക് കണക്കുതീര്‍ക്കാനുള്ള അവസരമാണിത്.
രണ്ട് മത്സരങ്ങളില്‍ ഓരോ വിജയം നേടിയ ഇന്ത്യയും ശ്രീലങ്കയക്കും ബംഗ്ലാദേശിനും രണ്ട് പോയിന്റ് വീതമുണ്ട്. എന്നാല്‍ റണ്‍ ശരാശരിയില്‍ ശ്രീലങ്കയാണ് മുന്നില്‍. ഇന്ന് ജയിച്ചാല്‍ ഇന്ത്യ പോയിന്റ് നിലയില്‍ മുന്നിലെത്തും.
നായകന് രോഹിത് ശര്‍മ ഇതുവരെ ഫോമിലേക്കുയരാത്തത് ഇന്ത്യക്ക് പ്രശ്നമാണ്. അവസാന അഞ്ച് ട്വന്റി 20 യില്‍ 17,0,11,0,21 എന്നിങ്ങനെയാണ് ശര്‍മയുടെ സ്കോര്‍.
ധോണിക്ക് പകരം വിക്കറ്റ് കീപ്പറായ ടീമിലെത്തിയ ഋഷഭ് പന്തിനും അവസരത്തിനൊത്തുയരാനായില്ല. അതേസമയം ധവാനും മനീഷ് പാണ്ഡ്യയും റെയ്നയും മികച്ച ഫോമിലാണ്.
യുവതാരങ്ങളായ വിജയ് ശങ്കര്‍, യുവേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ബൗളിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
ബംഗ്ലാദേശില്‍ നിന്നേറ്റ കനത്ത തോല്‍വിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്ക. 215 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ബംഗ്ലാദേശ് 19.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ട്വന്റി 20 യില്‍ ചേസ് ചെയ്തുനേടുന്ന നാലാമത്തെ മികച്ച വിജയമാണിത്. 35 പന്തില്‍ 72 റണ്‍സ് അടിച്ചെടുത്ത മുഷ്ഫിക്കര്‍ റഹിമാണ് ശ്രീലങ്കയില്‍ നിന്ന് വിജയം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: