തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവിയില്‍ വരെയെത്തിയ വി. മുരളീധരന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തിനു ലഭിക്കുന്ന അംഗീകാരമാണ് രാജ്യസഭാ എംപി സ്ഥാനം. താഴെത്തട്ട് മുതലുള്ള സംഘടനാ പാടവവും വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ പ്രതിബദ്ധതയും ജനകീയമായ ഇടപെടലുകളുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
വാജ്പേയി സര്‍ക്കാരിന്റെ കീഴില്‍ നെഹ്റു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമെന്ന നിലയില്‍ മികച്ച ഭരണ പാടവം കാഴ്ചവയ്ക്കാന്‍ മുരളീധരന് കഴിഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകനെന്ന നിലയ്ക്കാണ് പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരിക്കേ തലശ്ശേരിയില്‍ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ പ്രതിഷേധിച്ച ഡല്‍ഹിയിലെ എബിവിപി പ്രവര്‍ത്തകര്‍ കേരള ഹൗസില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരേയും വ്യവസായ മന്ത്രി പി.സി.ചാക്കോയെയും ഘെരാവോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. മദന്‍ദാസ് ദേവി, ഗോവിന്ദാചാര്യ, ബാല്‍ആപ്തേ, ദത്താത്രേയ ഹൊസഹാളെ തുടങ്ങിയ നേതാക്കളുമായി അടുത്തിടപെഴകാന്‍ കഴിഞ്ഞ മുരളീധരന് എബിവിപിയുടെ ദേശീയ നേതൃത്വത്തിലെത്തി.
നെഹ്രു യുവകേന്ദ്രതലപ്പത്ത് വന്നതോടെ ഈ അനുഭവം മുരളീധരന് വളരെ അനുകൂലമായ ഘടകമായിരുന്നു. നെഹ്രു യുവകേന്ദ്രയെ യുവാക്കളുടെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കി മാറ്റാന്‍ അദ്ദേഹത്തിനായി. ദേശീയ യുവ കോ-ഓപ്പറേറ്റീവ് എന്ന അന്തര്‍സംസ്ഥാന സഹകരണ സംഘം തുടങ്ങാന്‍ മുന്‍ കൈ എടുത്തതും മുരളീധരനാണ്.
മുരളീധരന് സംസ്ഥാന അധ്യക്ഷനായിരുന്ന ആറു വര്‍ഷം കൊണ്ട് കേരളത്തിന്റെ ഏതാണ്ട് പകുതി ബൂത്തുകളില്‍ പ്രാദേശിക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന സജീവ ഘടകങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.
ബിജെപി വോട്ടുകളില്ചോര്ച്ചയുണ്ടാവുന്നു എന്ന പതിവ് ആരോപണം ഉന്നയിക്കാന്‍ കഴിയാത്ത വിധത്തില്‍ സംഘടനാ രംഗത്ത് ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയത്. മുരളീധരന്റെ നേതൃത്വത്തില്‍ 2015ലെ തദ്ദേശ ഭരണ തെരഞ്ഞടുപ്പില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ കാലികമായി ഇടപെടാനും മുരളീധരന് കഴിഞ്ഞു.
എബിവിപിക്കാലത്തുള്ള സമര വീര്യം ഒട്ടും ചോര്‍ന്നില്ലെന്ന് മുരളീധരന് കാണിച്ചു കൊടുത്തത് അടുത്തിടെ ലോ അക്കാദമി സമരത്തിനിടെയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അനിശ്ചിതകാല നിരാഹാര സമരം കിടക്കാന്‍ മുരളീധരന് തയ്യാറായതോടെയാണ് ആ സമരത്തിന്റെ ദിശമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: