പുനലൂര്‍: കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി പുനലൂര്‍, പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയോര ജനപക്ഷ യാത്രയുടെ സമാപന സമ്മേളനം പുനലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുഗതനെ പോലെയുള്ള ചെറുകിട സംരംഭകരെ കാണുമ്പോള്‍ ഇടതുപക്ഷത്തിന്റെ പരിസ്ഥിതിസ്നേഹം സടകുടഞ്ഞെണീല്‍ക്കും. കൈക്കൂലി കിട്ടുംവരെ നിയമങ്ങള്‍ വളച്ചൊടിച്ച് കൊടി കുത്തിയും ഭീഷണിപ്പെടുത്തിയും അവരെ ചൂഷണം ചെയ്യും. അവസാനം ഗതികെട്ട് കേരളം ഉപേക്ഷിച്ച് സംരംഭകര്‍ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറും. എന്നാല്‍ ഇതേ സഖാക്കള്‍ വന്‍കിട മുതലാളിമാര്‍ക്കായി നിയമങ്ങളെ ദുര്‍ബലപ്പെടുത്തും, കുമ്മനം പറഞ്ഞു.
ആവേശക്കടലായ് പുനലൂരിനെ ഇളക്കിമറിച്ചാണ് ജനപക്ഷയാത്ര സമാപിച്ചത്. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് സമാപന വേദിയിലെത്തിയത്. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് എം.എസ് കുമാര്‍, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി, ജാഥാ ക്യാപ്റ്റന്മാരായ എസ്.ഉമേഷ് ബാബു, വിളക്കുടി ചന്ദ്രന്, ജില്ലാ സെക്രട്ടറിമാരായ ആയൂര്‍ മുരളി, വയക്കല്‍ സോമന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന് ദേവ്, എന്‍ആര്‍ഐ സെല്‍ ജില്ലാ കണ്‍വീനര്‍ കെആര്‍ജി പിള്ള, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ബാനര്‍ജി, പ്രകാശ് കുമാര്‍, ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. സീതാരാമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: