തേനി: ബോഡിമെട്ട് കൊളുക്കുമലയ്ക്ക് സമീപം കൊരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ 14 മരണം. ഒമ്പത് പേരുടെ മരണം ജില്ല ഭരണകൂടം സ്ഥിരീകരിച്ചു. 15ഓളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇതുവരെ 27 പേരെയാണ് രക്ഷപ്പെടുത്തിയത്. മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് ട്രക്കിങ് നിരോധിച്ച് വനംവകുപ്പ് ഉത്തരവിറക്കി. തേനി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബോഡീമെട്ട് കൊരങ്ങണിയ്ക്ക് മുകള്‍ ഭാഗത്തുള്ള മലയില്‍ തീ ആളിപ്പടര്‍ന്നത്. 37 പേരുടെ സംഘത്തില്‍ 26 സ്ത്രീകളും, എട്ട് പുരുഷന്മാരും, മൂന്ന് കുട്ടികളും ഉണ്ടെന്നതാണ് കണക്ക്. മീശപ്പുലിമലയില്‍ നിന്നും ഇറങ്ങി കൊരങ്ങിണി മലയുടെ താഴ്വാരത്തെത്തിയതോടെയാണ് തീ പടര്‍ന്നത്. അപകടത്തില്‍പ്പെട്ടവര്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് വനത്തില്‍ പ്രവേശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
അഗ്നിശമനസേന, വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: