ജെറുസലേം: ആവശ്യമെങ്കില്‍ ഇറാന്റെ ആണവ പദ്ധതികള്‍ ആക്രമിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. ചാനല്‍ ടു ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നെതന്യാഹുവും പ്രതിരോധമന്ത്രി യെഹൂദ് ബാരക്കും 2010 ല്‍ ഇറാന് ആണവ പദ്ധതികള്‍ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ചാനല്‍ ടു ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ഇന്നലെ ചാനല്‍ അഭിമുഖത്തില്‍ നെതന്യാഹു ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്.
സൈനിക ജാഗ്രത എഫ് പ്ലസ് തലത്തിലേക്ക് ഉയര്‍ത്താനായിരുന്നു നെതന്യാഹുവിന്റെയും പ്രതിരോധമന്ത്രിയുടെയും ഉത്തരവ്. ആക്രമണം ആസന്നം എന്നാണ് എഫ് പ്ലസ് ജാഗ്രതയ്ക്ക് അര്‍ഥം. എന്നാല്‍ നിര്‍ദേശം അന്നത്തെ സേനാമേധാവി ഗാബി ആഷ്കൊനാസിയും മൊസാദ് തലവന്‍ മെയ്ര് ഡാഗനും തള്ളിക്കളഞ്ഞു. ഇറാന്റെ ആണവ സന്ദേശങ്ങള്‍ക്കെതിരെ വിജയകരമായ ആക്രമണം നടത്താനുള്ള കെല്‍പ്പ് സെനയ്ക്കില്ലായിരുന്നുവെന്നായിരുന്നു സേനാ മേധാവിയുടെ നിലപാട്.
പ്രധാനമന്ത്രിയെന്ന നിലയില്‍ കാര്യങ്ങളുടെ ഉത്തരവാദിത്വം തനിക്കാണ്. താന്‍ ഇസ്രേലിന്റെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം ഇറാന്റെ കൈവശം ആണവായുധം എത്താന്‍ സമ്മതിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ ആക്രമണമല്ലാതെ മറ്റ് വഴികളില്ലെന്നും നെതന്യാഹു പറഞ്ഞു.
എന്നാല്‍ ഇസ്രേല്‍ ഒരു യുദ്ധത്തിലേക്ക് ധൃതിപിടിച്ച് പോകുകയല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സമ്മര്‍ദ്ദം കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ സാധിച്ചാല്‍ അതാണ് ഏറ്റവും നല്ലതെന്നാണ് അഭിപ്രായമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: