തേനി: തമിഴ്നാട്ടിലെ തേനി കൊരങ്ങണി മലയിലെ കാട്ടുതീ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നു. അപകടസ്ഥലത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനം തോന്നിയപോലെയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
പരിക്കേറ്റവരെ കാട്ടില്‍ നിന്ന് എത്രയും പെട്ടെന്ന് കൊണ്ടുവരാനുള്ള സംവിധാനമൊന്നും ഒരുക്കിയിരുന്നില്ല. ഇതാണ് മരണം സംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്. പലരും വെള്ളം പോലും കിട്ടാതെ ദുരിതത്തിലായെന്നും ആരോപണമുണ്ട്. അപകടത്തിന് കാരണം വനംവകുപ്പിന്റെ വീഴ്ചയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇവര്‍ പണം വാങ്ങി അനധികൃത ട്രക്കങ്ങിന് കൂട്ടുനിന്നതായി ആരോപണമുണ്ട്. 37 പേരടങ്ങുന്ന സംഘം ഈ നിരോധനമാണ് മറികടന്നത്. ഇവരുടെ കൂട്ടത്തില്‍ മൂന്ന് കുട്ടികളും 26 സ്ത്രീകളും ഉണ്ടെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.
യാത്രാ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ വലിച്ചിട്ട സിഗരറ്റ് കുറ്റിയില്‍ നിന്ന് തീ പടര്‍ന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് വനത്തിനെ കുറിച്ച് കൃത്യമായ ധാരണകളില്ലായിരുന്നു. ഇങ്ങനെ ട്രക്കിങ്ങിനിറങ്ങിയതും മരണം സംഖ്യ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. വേനല്‍ കാലത്ത് ഇവിടെ പലരും വന്ന് തീയിടാറുണ്ട്. ഇത് തടയാന്‍ പോലും വനം വകുപ്പ് തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വേനല്‍ കാലത്ത് ഇവിടെ സ്ഥിരമായി കാട്ടുതീ ഉണ്ടാവാറുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളില്‍ ഈ വനമേഖലയിലെ വിവിധയിടങ്ങളില്‍ കാട്ടുതീയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ട്രക്കിങ്ങിന് അനുമതി നല്‍കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: