വൈദികയാഗം- യാഗം ചെയ്യലും (യജനം), ചെയ്യിക്കലും (യാജനം) ബ്രാഹ്മണന്റെ ഷഡ്ക്കര്‍മ്മങ്ങളില്‍ പെടുമെന്നു നാം കണ്ടു. ഏഴു ഹവിര്‍യജ്ഞങ്ങളും ഏഴു സോമയജ്ഞങ്ങളും ഏതെല്ലാം എന്നു നാം മനസ്സിലാക്കി. ഇനി ഈ യജ്ഞം അതായത് യാഗം എന്താണ് എന്നു നമുക്കു നോക്കാം. യജ്ഞത്തിന്റെ സ്വരൂപം മനസ്സിലായാലേ വേദത്തിന്റെ അര്‍ത്ഥം മനസ്സിലാവുകയുള്ളൂ എന്ന് ഏര്‍ക്കര ചൂണ്ടിക്കാണിക്കുന്നു. സാഗ്നികം അതിരാത്രം എന്ന യാഗത്തിന്റെ മാതൃകയെ ആണ് നാം ഇവിടെ പരിചയപ്പെടുന്നത്. ഇതിന്റെ വിശദ വിവരണം ഏര്‍ക്കരയുടെ ആമ്നായമഥനത്തിലും കൈതപ്രത്തിന്റെ സാഗ്നികം അതിരാത്രം എന്ന പുസ്തകത്തിലും കാണാം.
ഇതിന്റെ പ്രാധാന്യത്തെ ഏര്‍ക്കര എടുത്തു പറയുന്നു- കേരളത്തില്‍ ചെയ്തുവരുന്ന സോമയാഗങ്ങളില് വെച്ച് ഏറ്റവും വലിയതാണ് ഈ അതിരാത്രം. വൈദികയജ്ഞങ്ങളില്‍ സോമയാഗത്തിനാണ് പ്രാധാന്യം. അഗ്നിഷ്ടോമം, അത്യഗ്നിഷ്ടോമം, ഉക്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്തോര്യാമം എന്ന ഏഴെണ്ണമാണ് സോമയജ്ഞങ്ങള്‍ എന്നു നാം കണ്ടു. ഇവയെ പ്രകൃതി, വികൃതി, പ്രകൃതി-വികൃതി എന്നു മൂന്നായി തിരിക്കാം.
ഈ വിഭജനം മനസ്സിലാവാന്‍ ഏര്‍ക്കര ഒരു നല്ല ഉദാഹരണം നല്‍കുന്നുണ്ട്. ഗവ്യങ്ങളില്‍ പാല് മൂലപ്രകൃതിയാണ്. തൈര് പ്രകൃതിയും വികൃതിയുമാണ്. നെയ്യ് കേവലം വികൃതിയാണ്. ഗവ്യങ്ങളില്‍ വെച്ച് പാല് മറ്റൊരു ഗവ്യത്തെ ആശ്രയിക്കുന്നില്ല. തൈര് പാലിനെ ആശ്രയിച്ചാണ് സ്ഥിതി ചെയ്യുന്നത്.
ഇതുപോലെ അഗ്നിഷ്ടോമം ബാക്കി ആറിന്റെയും മൂലപ്രകൃതിയാണ്. ഉക്ഥ്യം, ഷോഡശി, അതിരാത്രം എന്നീ മൂന്നെണ്ണം പ്രകൃതിയും വികൃതിയുമാണ്. ഉക്ഥ്യം അഗ്നിഷ്ടോമത്തിന്റെ വികൃതിയും ഷോഡശിയുടെ പ്രകൃതിയുമാണ്. ഷോഡശി ഉക്ഥ്യത്തിന്റെ വികൃതിയും അതിരാത്രത്തിന്റെ പ്രകൃതിയുമാണ്. അതിരാത്രം ഷോഡശിയുടെ വികൃതിയും അപ്തോര്യാമത്തിന്റെ പ്രകൃതിയുമാണ്. അത്യഗ്നിഷ്ടോമം, വാജപേയം, അപ്തോര്യാമം എന്നീ മൂന്നും കേവലം വികൃതികളാണ്. ഈ മൂന്നിനേയും ആശ്രയിച്ച് വേറെ സോമയാഗങ്ങളില്ലെന്നര്‍ത്ഥം.
പ്രകൃതികളായ നാലു സംസ്ഥകളുടെ ആവര്‍ത്തനം കൊണ്ടാണ് ദ്വാദശാഹം തുടങ്ങിയ സകല സത്രയാഗങ്ങളുടെയും നിര്‍വഹണം. കേവലവികൃതികളെ അതാതിന്റെ പ്രകൃതികളില്‍ ലയിപ്പിച്ചാല്‍ നാലു സംസ്ഥകള്‍ എന്നു പറയും. പ്രകൃതിത്വമുള്ള മൂന്നു സംസ്ഥകളും- അഗ്നിഷ്ടോമവും ഉക്ഥ്യവും ഷോഡശിയും- ഉള്‍ക്കൊള്ളുന്നതാണ് അതിരാത്രം. അതിരാത്രം വശമായാല്‍ സഹസ്രസംവത്സരസത്രം വരെയുള്ള സകലസോമയാഗങ്ങളുടേയും സ്വരൂപം മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.
ഈ യാഗത്തിന് സാഗ്നിക അതിരാത്രം എന്നു പറഞ്ഞാലേ ശരിയായ പേരാവുകയുള്ളൂ. അഗ്നിയോടു കൂടിയ അതിരാത്രമാണ് എന്നര്‍ത്ഥം. ഇവിടെ അഗ്നിശബ്ദം കൊണ്ട് അഗ്നിയെയല്ല വിവക്ഷിക്കുന്നത്. ആയിരം ഇഷ്ടികകളെക്കൊണ്ട് അഞ്ചു നിലയായി ഗരുഡാകൃതിയില്‍ പടുത്തുയര്‍ത്തിയ സ്ഥലവിശേഷമാണ് ലക്ഷണയാ വിവക്ഷിതമായത്. ഈ സ്ഥലത്ത് അഗ്നിയെ നിധാനം ചെയ്ത് ആ അഗ്നിയിലാണ് സോമ, പശു, ആജ്യ, ചരു, പുരോഡാശാദി ഹവിസ്സുകള്‍ ഹോമിക്കപ്പെടുന്നത്.
ലക്ഷണയ്ക്ക് അടിസ്ഥാനം ആധാരാധേയഭാവമാണ്. അഗ്നിചയന (പടവ്) ത്തോടു കൂടിയ സോമയാഗത്തേയും അഗ്നി എന്നു പറയാറുണ്ട്. ഈ അഗ്നിചയനം ചില സോമയാഗങ്ങളില് നിര്‍ബന്ധമാണ്. ചിലതില്‍ ഐച്ഛികവുമാണ്. അപ്പോള്‍ അതിരാത്രം എന്നു പറഞ്ഞാല്‍ അഗ്നിചയനം ഉണ്ടോ എന്നു സ്പഷ്ടമാവില്ല. അഗ്നി എന്നു മാത്രം പറഞ്ഞാല്‍ സോമയാഗത്തിന്റെ സ്വരൂപം മനസ്സിലാവില്ല. അതിനാല്‍ സാഗ്നികമതിരാത്രം എന്നു പറഞ്ഞാല്‍ മാത്രമേ ശരിയാവുകയുള്ളൂ.
പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഈ യജ്ഞത്തില്‍ ആദ്യത്തെ മൂന്നു ദിവസങ്ങള്‍ക്ക് ദീക്ഷാഹവിസ്സുകള്‍ എന്നു പറയുന്നു. പിന്നെ ആറു ദിവസങ്ങള്‍ക്ക് ഉപസദ്ദിവസങ്ങള്‍ എന്നു പറയുന്നു. അതില്‍ ആദ്യത്തെ അഞ്ചു ദിവസങ്ങളില്‍ അതായത് നാലാം ദിവസം മുതല്‍ എട്ടാം ദിവസം കൂടി ഓരോ ദിവസം ഓരോ വരി ഇഷ്ടിക പടവില്‍ ശ്രീരുദ്രം കൊണ്ടു ധാരയും ഒമ്പതാം ദിവസം മുതല്‍ പടുത്ത ചിതിയില്‍ അഗ്നിയെ നിധാനം ചെയ്തുവരുമ്പോള്‍ ധാരാ, അഗ്നീഷോമീയം, പശു മുതലായ കര്‍മ്മങ്ങളുമാണ് ചെയ്യുക. പത്താം ദിവസം അപരാഹ്നത്തില്‍, രണ്ടു മണിക്കു തുടങ്ങിയാല്‍ അവസാനിക്കുന്നതുവരെ വിശ്രമമില്ല. പത്താം ദിവസം മുതല്ക്കാണ് സോമാഹുതികളും ഏകാദശപശുവും സ്തുതിശസ്ത്രങ്ങളും നടക്കുക. മുന്‍ദിവസങ്ങളിലെ മിക്ക ക്രിയകളും സോമാഹുതിക്കു യോഗ്യത സിദ്ധിക്കാനുള്ള അംഗകര്‍മ്മങ്ങളാണ്.
സോമാഹുതികളും സ്തുതി (സാമവേദമന്ത്രങ്ങള്‍) ശസ്ത്ര (ഋഗ്വേദത്തിലുള്ള മന്ത്രങ്ങള്‍) ങ്ങളും ആണ് സോമയാഗങ്ങളില് പ്രധാനം. അവയില്‍വെച്ച് ഉപാംശു, അന്തര്യാമം എന്നീ പേരോടുകൂടിയ ആദ്യത്തെ സോമാഹുതികള്‍ അതിപ്രധാനങ്ങളാണ്. അവയ്ക്കു സമയം നിര്‍ബന്ധമാണ്. ആദ്യത്തേത് ഉദയത്തിനു മുമ്പും രണ്ടാമത്തേത് ഉദിച്ച ഉടനെയും ഹോമിക്കണം. ഈ രണ്ടു ഹോമങ്ങള്‍ക്കും സമയം തെറ്റിയാല്‍ ആ സോമയാഗം മുഴുമിച്ച് ആദിയേ തുടങ്ങി ആവര്‍ത്തിക്കണം. അല്ലെങ്കില്‍ സോമയാജി ആവില്ല. ഉദകയാജി മാത്രമേ ആവുകയുള്ളൂ. മറ്റുള്ള സോമാഹുതി മുതലായ കര്‍മ്മങ്ങള്‍ക്ക് സമയവ്യവസ്ഥ ഉണ്ടെങ്കിലും തെറ്റിയാല്‍ പ്രായശ്ചിത്തം ചെയ്താല്‍ മതി. വിധിപ്രകാരം പതിനൊന്നാം ദിവസം ഉച്ചക്ക് അവസാനിക്കാവുന്നതാണ്. ഈ യജ്ഞം അങ്ങനെ ചെയ്തുതീര്ക്കാന് സാദ്ധ്യമല്ല. പന്ത്രണ്ടാം ദിവസം സന്ധ്യക്കു മുമ്പേ അവസാനിപ്പിക്കാം.
ഈ യാഗത്തില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങളില്‍ ചിലതിന്റെ അര്‍ത്ഥം ഏര്‍ക്കര വിശദമാക്കുന്നുണ്ട്. മനുഷ്യര്‍ക്കും പശുക്കള്‍ക്കും യാതൊരുപ്രകാരം സുഖം അനുഭവിക്കും, ഈ ഗ്രാമത്തില്‍ സകലതും സമൃദ്ധമാകണം, ലോകം മുഴുവനും രോഗാദി ബാധ കൂടാതെയും സൗമനസ്യത്തോടു കൂടിയും ഭവിക്കണം, അല്ലയോ ദേവന്മാരേ ഈ യജ്ഞം ഔഷധികള്‍ക്കും പശുക്കള്‍ക്കും ജനങ്ങള്‍ക്കും സകലചരാചരങ്ങള്‍ക്കും ശ്രേയസ്കരമായി ഭവിക്കണം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ ഉള്ള മന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഈ യാഗം ലോകനന്മയ്ക്കും ഉപകരിക്കുമെന്ന് ഏര്‍ക്കര അഭിപ്രായപ്പെടുന്നു.
(തുടരും..)
പ്രതികരിക്കാൻ ഇവിടെ എഴുതുക: