ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിശാല പ്രതിപക്ഷ സഖ്യം പൊളിക്കാന്‍ ബിജെപി തന്ത്രം. ഒന്‍പതാമത്തെ സ്ഥാനാര്‍ത്ഥിയെ അവസാന നിമിഷം ബിജെപി പ്രഖ്യാപിച്ചത് എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് സഖ്യത്തില്‍ ആശങ്ക പരത്തി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എച്ച്ആര്ഐടി ഗ്രൂപ്പിന്റെ ചെയര്‍മാനായ അനില്‍ അഗര്‍വാളാണ് സ്ഥാനാര്‍ത്ഥി.
പത്ത് രാജ്യസഭാ സീറ്റുകളിലേക്കാണ് ഈ മാസം 23ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടെണ്ണത്തില്‍ ബിജെപിക്ക് അനായാസം വിജയിക്കാം. ഒന്നില്‍ എസ്പിക്കും. ബാക്കിയുള്ള ഒരു സീറ്റില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി ഭീം റാവു അംബേദ്കറെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസും എസ്പിയും വ്യക്തമാക്കിയിരുന്നു. ഇന്നലെ എസ്പി എംഎല്‍എയായ നിതിന്‍ അഗര്‍വാള്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഒന്‍പതാമത്തെ സ്ഥാനാര്‍ത്ഥിയുമായി ബിജെപി രംഗത്തെത്തിയത്. മൂന്ന് സ്വതന്ത്രരും ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.
ജയാ ബച്ചനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എസ്പിയില് ഉടലെടുത്ത ഭിന്നതയും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ സീറ്റുകളില്‍ എസ്പി സ്ഥാനാര്‍ത്ഥിയെ ബിഎസ്പി പിന്തുണച്ചിരുന്നു. ഇതിന് പകരമായാണ് രാജ്യസഭാ തെരഞ്ഞെടുപ്പിലെ എസ്പിയുടെ പിന്തുണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: