ന്യൂദല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ ഈ മാസം 24 വരെ തിഹാര്‍ ജയിലിലേക്കയച്ചു. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും ജയിലില്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്നും കാര്‍ത്തി ആവശ്യപ്പെട്ടു. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അച്ഛന് നിരവധി ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്തിരുന്നു.
ഇത്തരം കേസുകളിലെ പ്രതികള്‍ ഇപ്പോള്‍ ജയിലിലുണ്ട്. ഇത് തന്റെ സുരക്ഷക്ക് ഭീഷണിയാണ്. വീട്ടില്‍നിന്ന് പാകം ചെയ്ത ഭക്ഷണവും പ്രത്യേക വസ്ത്രങ്ങളും അനുവദിക്കണം. എന്നാല്‍ ആവശ്യങ്ങള്‍ എതിര്‍ത്ത സിബിഐ സുരക്ഷയില്ലാതെ കാര്‍ത്തി നിരവധി തവണ വിദേശ രാജ്യങ്ങളടക്കം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കാര്‍ത്തിക്കോ കുടുംബാംഗങ്ങള്‍ക്കോ സുരക്ഷാ ഭീഷണിയില്ല. അവര്‍ എല്ലായിടത്തും സഞ്ചരിക്കുന്നുണ്ട്. ജയിലില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്.
പ്രതിക്ക് സമൂഹത്തിലുള്ള പദവി പ്രത്യേക സെല്‍ അനുവദിക്കുന്നതിന് കാരണമല്ലെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി സുനില്‍ റാണ പറഞ്ഞു. സുരക്ഷ ഉറപ്പാക്കണമെന്നും മരുന്നും കണ്ണടയും ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: