വൈക്കം: ആലപ്പുഴ-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിനു കുറുകെയുള്ള തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി നിര്‍മാണജോലികള്‍ക്ക് ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് പണികള്‍ പൂര്‍ത്തിയാവുകയാണ്. ബണ്ടിന്റെ മുന്നാംഘട്ടം നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്.
ഇതുമൂലം നാലുമാസമായി നിര്‍ത്തി വെച്ചിരിക്കുകയായിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. 2014 ജൂലൈയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കുട്ടനാട് പാക്കേജില്‍പ്പെടുത്തിയുള്ള മൂന്നാം ഘട്ട നിര്‍മാണജോലികളുടെ ഉദ്ഘാടനം നടത്തിയത്. 174 കോടി രൂപയാണ് കരാര്‍ തുക.
ബണ്ടില്‍ ഷട്ടറുകള്‍ ഇല്ലാത്ത ഭാഗത്ത് മണ്‍ചിറയാണ് നിലവിലുള്ളത്. ഇതുമാറ്റി ജലഗതാഗതം സാധിക്കുന്ന തരത്തിലാണ് പുതിയ പാലത്തിന്റെയും ഷട്ടറിന്റെയും നിര്‍മാണം. പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ വളവും തിരിവുമില്ലാതെ നേര്‍രേഖയിലൂടെയുള്ള ഗതാഗതം സാധ്യമാകും.
മണ്‍ചിറ മാറ്റി ജലപ്രവാഹം നിയന്ത്രിക്കുന്ന ഷട്ടറുകളോടുകൂടിയ സംവിധാനം ഒരുക്കണമെന്ന കുട്ടനാട്ടിലെ കര്‍ഷകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ബണ്ടിന്റെ പൂര്‍ത്തീകരണത്തോടെ യാഥാര്‍ത്ഥ്യമാകുന്നത്. ഡോ. എം.എസ് സ്വാമിനാഥന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈ ഭാഗത്ത് ഷട്ടര്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
നിലവിലുള്ള മണ്‍ചിറയ്ക്ക് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിട്ടുള്ളത്. 28 സ്പാനുകളുള്ളതാണ് പാലം. ബണ്ടില്‍ ആകെയുള്ള 28 ഷട്ടറുകളില്‍ 14 ഷട്ടറുകളാണ് ഇനി സ്ഥാപിക്കാനുള്ളത്. ഇവ ഇവിടെ എത്തിച്ചു കഴിഞ്ഞു. ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനായി നിര്‍മാണ പ്രദേശത്തെ വെള്ളം വറ്റിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി. ഇതിനൊപ്പം രണ്ടു ലോക്കുകളുടെ നിര്‍മാണവും ആരംഭിക്കും.
ഷട്ടര്‍ ലോക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള മുറിയുടെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ബണ്ടിന്റെ സാങ്കേതികമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് മണ്‍ചിറയും അതിലെ റോഡും നീക്കം ചെയ്യും.
പഴയ ബണ്ടില്‍ നിന്നും പുതിയതിനെ വേര്‍തിരിക്കുന്നത് ടൂറിസത്തെ അടിസ്ഥാനമാക്കിയുള്ള പണികളാണ്. ടൂറിസത്തെ ലക്ഷ്യമിട്ട് പദ്ധതിയുടെ രൂപരേഖയിലുണ്ടായിരുന്ന കൃത്രിമ തുരുത്തുകളുടെ നിര്‍മാണത്തിലുള്ള അനിശ്ചിതത്വം ഇതുവരെ നീങ്ങിയിട്ടില്ല. 160 ചതുരശ്രമീറ്റര്‍ ചുറ്റളവുള്ള രണ്ട് കൃത്രിമതുരുത്തുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
എന്നാല്‍ മത്സ്യതൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുരുത്തുകളുടെ നിര്‍മാണം നിര്‍ത്തി വെച്ചിരിക്കുകയാണ്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: