നെടുങ്കണ്ടം(ഇടുക്കി): കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ ബോഡിക്ക് സമീപം കുരങ്ങണി വനത്തിലുണ്ടായ തീപിടിത്തത്തില്‍ ട്രക്കിങ് സംഘത്തില്‍പ്പെട്ട ~പത്തു പേര് മരിച്ചു. 27 പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരം. 39 പേരടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചിരുന്നതെങ്കിലും മൂന്ന് പേര് മല കയറിയിരുന്നില്ല.
തമിഴ്നാട് ഈറോഡ് സ്വദേശികളായ ദിവ്യ, തമിഴ്ശെല്വന്, വിവേക്, ചെന്നൈ സ്വദേശികളായ അഖില, ശുഭ, അരുണ്‍, പുനിത, ഹേമലത, കോയമ്പത്തൂര്‍ സ്വദേശി വിപിന്‍, ചെന്നെ സ്വദേശി നിഷ(37) എന്നിവരാണ് മരിച്ചത്. എല്ലാവരും മരിച്ചത് ഗുരുതര പൊള്ളലേറ്റ്. എട്ട് പേരുടെ മരണം സ്ഥിരീകരിച്ചത് തേനിയിലും രണ്ടുപേരുടെ മരണം മധുര അപ്പോളോ ആശുപത്രിയിലും. കോട്ടയം പാലാ സ്വദേശിയായ ബീന ജോര്‍ജ് എന്ന ഐടി ഉദ്യോഗസ്ഥയും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടും. 30 ശതമാനം പൊള്ളലേറ്റ ബീന അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.
തേനി, ബോഡി ചെക്ക്പോസ്റ്റ് വഴി കുരങ്ങണിയിലെത്തിയ സംഘം ശനിയാഴ്ചയാണ് കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലകയറിയത്. കൊളുക്കുമല സന്ദര്‍ശിച്ച ശേഷം ഞായറാഴ്ച മടങ്ങി വരുമ്പോഴാണ് ആളിപ്പടര്‍ന്ന കാട്ടുതീയില്‍പ്പെട്ടത്. ചെങ്കുത്തായ കയറ്റവും, പാറക്കെട്ടുകളും ഒറ്റയടിപ്പാതയും, കുടിവെള്ളക്ഷാമവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
വ്യോമസേനയും കമാന്‍ഡോകളും എത്തിയതോടെയാണ് രക്ഷാ പ്രവര്‍ത്തനത്തിന് വേഗത കൈവന്നത്. തിരച്ചിലിനായി വ്യോമസേനയുടെ നാല് ഹെലികോപ്റുകള്‍ എത്തിയിരുന്നു. തമിഴ്നാട്, കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, അഗ്നിരക്ഷാസേന, നാട്ടുകാര്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി.
കോയമ്പത്തൂര്‍, സേലം, തിരൂപ്പൂര്‍, ചെന്നൈ, ഈറോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെയെത്തിയത്. ഐടിജോലിക്കാരും മുതിര്‍ന്നവരും കുട്ടികളും സംഘത്തിലുണ്ടായിരുന്നു. 9, 10, 11 വയസുള്ള മൂന്ന് പേരെയും പരുക്കുകളില്ലാതെ രാത്രി തന്നെ രക്ഷപ്പെടുത്തി. ചെന്നൈ ട്രക്കിങ് ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസം മുമ്പാണ് സംഘത്തിലുള്ളവര്‍ യാത്ര പുറപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
ഉച്ചമുതല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ സംഘത്തെ ഇവിടെ ട്രക്കിങിന് എത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇത്ര വലിയൊരു ദുരന്തത്തിന് വഴിയൊരുക്കിയത് ഇവരുടെ അശ്രദ്ധമായ നടപടിയാണ്. മൂന്ന് പേരെക്കൂടി കണ്ടെത്താനുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: