തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയിലെ വിവാദ നിയമനം ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് റദ്ദാക്കി. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് സര്‍വകലാശാല നിയമന വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയത് ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ ഫെയര്‍കോപ്പി സെക്ഷനിലേക്ക് മാറ്റി നിയമിച്ചു.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും എഐവൈഎഫ് നേതാവുമായ പ്രദീപ്കുമാറിന്റെ ഭാര്യ മുംതാസ് സിന്ധുവിനെയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അസാധാരണമായ ഇന്റര്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്ഫര്‍ നല്കി കാര്‍ഷിക സര്‍വകലാശാലയിലേക്ക് മാറ്റിയത്. ചുമതലയേറ്റ ദിവസം തന്നെ അതീവ രഹസ്യ സ്വഭാവമുള്ള അസി. പ്രൊഫസര്‍ നിയമനത്തിന്റെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ രജിസ്ട്രാര്‍ ഇവരെ നിയമിച്ചു.
എന്നാല്‍, തന്റെ അറിവോടെയല്ല മുംതാസിന്റെ സ്ഥലം മാറ്റവും പുതിയ നിയമനവും നടന്നതെന്ന് കൃഷി മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ അവരെ നിയമന വിഭാഗത്തില്‍ നിന്ന് മാറ്റാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. എന്നാല്‍, അസി. പ്രൊഫസര്‍ നിയമനം സംബന്ധിച്ച ഫയലുകള്‍ ഇപ്പോഴും ഇവര്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന സാഹചര്യമാണെന്ന് സര്‍വകലാശാലയിലെ ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: