തേനി: കേരള-തമിഴ്നാട് അതിർത്തിയിലുള്ള കൊരങ്ങണി മലയിലെ കാട്ടുതീയില്‍ വെന്തുമരിച്ചവരുടെ എണ്ണം പതിനൊന്നായി. അപകടത്തിൽപ്പെട്ട 28 പേരെ രക്ഷപെടുത്തി. പാലാ ഈരാറ്റുപേട്ട കള്ളിവയല്‍ ബീനാ ജോര്‍ജ് അടക്കം ആറു പേരുടെ നില ഗുരുതരമായി തുടരുന്നു.
ബീനയടക്കം 15 പേര് മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബീനയ്ക്ക് അറുപതു ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കന്യാകുമാരി സ്വദേശി വിപിന്‍ ദാമോദരന്‍, ഈറോഡ് സ്വദേശികളായ തമിഴ്സെല്വന്, നിസ, ദിവ്യ മുത്തുകുമാര്‍, വിവേക്, ഭാര്യ ദിവ്യ, കുംഭകോണം സ്വദേശി അഖില കൃഷ്ണമൂര്‍ത്തി, കടലൂര്‍ സ്വദേശി ശുഭ സെല്‍വരാജ്, ചെെന്നെ പുനമല സ്വദേശി അരുണ്‍ പ്രഭാകര്‍ (35), ശ്രീപെരുമ്ബത്തൂര്‍ സ്വദേശി പുനിത ബാലാജി, മധുര സ്വദേശി ഹേമലത എന്നിവരാണു മരിച്ചത്.
ശനിയാഴ്ചയാണ് 39 പേരടങ്ങുന്ന സംഘം കേരളാ-തമിഴ്നാട് അതിര്‍ത്തി മലയോര മേഖലയായ കൊളുക്കുമലയില്‍ ട്രെക്കിങിനായി രണ്ടു ഗ്രൂപ്പുകളായി എത്തിയത്. വനത്തിനുള്ളില്‍ കൊളുക്കുമലയില്‍ ഒരുമിച്ചതിനു ശേഷം ഞായറാഴ്ച ഉച്ചയോടെ മലയിറങ്ങുമ്പോഴാണ് കാട്ടുതീ പടര്‍ന്നത്.
ചെങ്കുത്തായ വനമേഖലയില്‍ കാറ്റ് വീശിയതോടെ കാട്ടുതീ ആളിക്കത്തി. ചിതറിയോടിയവര് പാറക്കെട്ടുകളിലും മറ്റും വീണ് കാട്ടുതീയില്‍ വെന്തുമരിക്കുകയുമായിരുന്നു. ചെെന്നെ ട്രെക്കിങ് ക്ലബ് ഉടമ പീറ്റര്‍, ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരേ പോലീസ് അന്വേഷണം തുടങ്ങി.
മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അര ലക്ഷം രൂപയും അടിയന്തര ധനസഹായം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: