ന്യൂദല്‍ഹി: സിപിഎം ക്രിമിനലുകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ത്രിപുരയില്‍ അംഗത്വ വിതരണം ബിജെപി ആറ് മാസത്തേക്ക് നിര്‍ത്തി. സര്‍ക്കാര്‍ പദ്ധതികളിലൂടെ പണമുണ്ടാക്കിയിരുന്ന സിപിഎം കേഡര്‍മാര്‍ ഭരണം മാറിയതിനാല്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്നും ഇവരില്‍ ഭൂരിഭാഗവും ക്രിമിനല്‍ കേസുള്ളവരാണെന്നും ത്രിപുരയുടെ പാര്‍ട്ടി ചുമതല വഹിക്കുന്ന ദേശീയ നിര്‍വ്വാഹക സമിതി അംഗം സുനില്‍ ദേവ്ധര്‍ പറഞ്ഞു.
പാര്‍ട്ടിയിലേക്ക് പുതുതായി വരാന്‍ ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ ആറ് മാസത്തേക്ക് അംഗത്വം നല്‍കേണ്ടെന്നാണ് തീരുമാനം. അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുക, തൊഴില്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ സിപിഎം ക്രിമിനലുകള്‍ക്ക് പങ്കുണ്ടെന്ന് ബിജെപി കരുതുന്നു. ബംഗാളില്‍ സിപിഎമ്മിന്റെ പതനത്തിന് ശേഷം ക്രിമിനലുകള്‍ കൂട്ടത്തോടെ ഭരണകക്ഷിയായ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ഇതേ സാഹചര്യം ത്രിപുരയില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ബിജെപി നീക്കം. രാഷ്ട്രീയ കൊലപാതകങ്ങള്‍, സ്ത്രീ പീഡനങ്ങള്‍ തുടങ്ങി ഗുരുതര കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും സിപിഎം പ്രവര്‍ത്തകരാണ്.
ആദിവാസി പെണ്‍കുട്ടികളെ സിപിഎമ്മുകാര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവായിരുന്നു. ആദിവാസി മേഖലയിലെ പാര്‍ട്ടിയുടെ വലിയ തിരിച്ചടിക്ക് ഇതും പ്രധാന കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: