മുംബൈ: എസ്.ബി.ഐ മിനിമം ബാലൻസ് തുക കുറഞ്ഞാൽ ഈടാക്കുന്ന പിഴയിൽ 75 ശതമാനം കുറവ് വരുത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ 25 കോടി ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തീരുമാനം 2018 ഏപ്രില്‍ ഒന്ന് മുതലാണ് നിലവില്‍ വരിക.
നേരത്തെ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴ തുക 50 രൂപയായിരുന്നു ഈടാക്കിയത്. ഇത് ഇപ്പോള്‍ 15 രൂപയാക്കി കുറച്ചിരിക്കുകയാണ്. അര്‍ദ്ധ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍ നിന്ന് 12, 10 രൂപയുമായാണ് കുറവുവരുത്തിയത്. പിഴ തുകയ്ക്ക് പുറമെ ജി.എസ്.ടി കൂടി നല്‍കേണ്ടിവരും.
മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന്റെ പേരില്‍ എട്ട് മാസം കൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് പിഴതുക കുറയ്ക്കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: