ചെങ്ങന്നൂര്‍: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാൻ ബോധപൂർവ്വമായ ശ്രമം കേരളത്തിൽ നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഓരോ ബിജെപി പ്രവർത്തകന്റെയും കടമായാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളെ കുറിച്ചുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം കിട്ടുന്ന പദ്ധതികൾ കേന്ദ്രത്തിലെ ബിജെപി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ദളിതർ, പിന്നാക്കക്കാർ, പട്ടികജാതി-പട്ടിക വിഭാഗം, സ്ത്രീകൾ, പെൺകുട്ടികൾ, തൊഴിലില്ലാത്ത ചെറുപ്പക്കാർ, വിരമിച്ചയാൾക്കാർ, രോഗബാധിതർ, ഭിന്നശേഷിക്കാർ, ദിവ്യാംഗർ, ഭവന രഹിതർ, വൈദ്യുതി- പാചക വാതകം ഇല്ലാത്തവർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം കിട്ടുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. എന്നാൽ ഇവയൊന്നും ജനങ്ങളിലേക്ക് എത്താതിരിക്കാൻ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളാണ് കേരളത്തിൽ നടക്കുന്നത്.
കേന്ദ്രപദ്ധതികളെപ്പറ്റി വ്യാജ പ്രചരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇത് മറികടക്കാനുള്ള ശ്രമം ബിജെപി പ്രവർത്തകർ നടത്തണം. ഇതിനായി വീടുകൾ കയറിയുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. വിവിധ മേഖലകളിലുള്ള വിദഗ്ദന്മാർ ശില്പശാലയിൽ മാർഗ്ഗ നിർദ്ദേശം നൽകാനായി എത്തി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എം വി ഗോപകുമാർ, ജില്ലാ ട്രഷറർ കെ ജി കർത്താ, നിയോജക മണ്ഡലം അദ്ധ്യക്ഷൻ സജു ഇടക്കല്ലിൽ, ജനറൽ സെക്രട്ടറിമാരായ സജു കുരുവിള, സതീഷ് ചെറുവല്ലൂർ, ജില്ലാ സെക്രട്ടറി ശ്യാമളാ കൃഷ്ണകുമാർ, സംസ്ഥാന സമിതിയംഗം ജി ജയദേവ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: