കണ്ണൂര്‍: ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റി ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അയോധ്യയില്‍ നിന്നും രാമേശ്വരത്തേക്കുള്ള രാമരാജ്യ രഥയാത്രക്ക് ഇന്നലെ ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്വീകരണം നല്കി. നൂറുകണക്കിനാളുകള്‍ യാത്രയെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നു.
രാമരാജ്യം പുനസ്ഥാപിക്കുക, രാമായണം പാഠ്യവിഷയമാക്കുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക, ഗുരുവാരം (വ്യാഴം) ദേശീയ പ്രതിവാര അവധി ദിവസമാക്കുക, ലോകഹിന്ദുദിനം ആചരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വാമി കൃഷ്ണാനന്ദ സരസ്വതി, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി തുടങ്ങിയവരാണ് രാമരാജ്യ രഥയാത്രയെ നയിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 13ന് അയോധ്യയില്‍നിന്നാണ് യാത്ര തുടങ്ങിയത്. ജില്ലാ അതിര്‍ത്തിയായ നിടുംപൊയിലില്‍ യാത്രയെ വരവേറ്റു. തുടര്‍ന്ന് ഇരിട്ടി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഇന്നലെ വൈകുന്നേരം കണ്ണൂരില്‍ സമാപിച്ചു.
പതിനാല് മാസങ്ങള്‍ തികയുന്നതിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രം ഉയരുമെന്ന് സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത ശക്തിശാന്താനന്ദ മഹര്‍ഷി പറഞ്ഞു. 60 വര്‍ഷക്കാലം ഭാരതം ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ സനാതന ധര്‍മ്മത്തെ വിസ്മരിച്ചുകൊണ്ട് രാജ്യഭരണം നടത്തിയതാണ് ഇന്നത്തെ സകല അപചയങ്ങള്‍ക്കും കാരണം. പൗരാണികതയോട് ആദരവോ ബഹുമാനമോ ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ആസൂത്രിതവും ഗൂഡവുമായ ശ്രമമാണ് കഴിഞ്ഞകാലങ്ങളില്‍ ഭാരതത്തില്‍ നടന്നത്. രാമന് അര്‍ഹിക്കുന്ന രീതിയില്‍ മന്ദിരം വേണം. ആ മന്ദിരത്തില്‍ വെച്ച് രാജ്യാഭിഷേകം നടക്കണം. അതുവഴി രമരാജ്യം പുനസ്ഥാപിക്കണം. ഇതിലൂടെ ഭാരതം വിശ്വഗുരുവായി മാറണമെന്നും സ്വാമി പറഞ്ഞു. സര്വ്വദുഷ്ടന്മാെരെയും ഭീകരവാദികളെയും നശിപ്പിച്ച് രാജ്യത്ത് ശാശ്വത സമാധാനം കൈവരുത്തേണ്ടതുണ്ട്. നാട്ടിലും നഗരങ്ങളിലും ദുഷ്ടന്മാരും രാക്ഷസന്മാരും നിറഞ്ഞാടുന്നു. 14 മാസം കഴിയുമ്പോള്‍ ദുഷ്ടനിഗ്രഹം നടത്താന്‍ ശ്രീരാമന് അവതരിക്കും. സമാധാനത്തിന്റെയും വിട്ടുവീഴ്ചയുടെയും വേദതത്വങ്ങളുടെയും സത്ത ഉള്‍ക്കൊള്ളാന്‍ രാവണന് തയ്യാറാവാത്തതാണ് രാമനെ യുദ്ധത്തിലേക്ക് നയിച്ചത്. ധര്‍മ്മസംസ്ഥാപനമായിരുന്നു രാമന്റെ ലക്ഷ്യം. ഇതേ രീതിയില്‍ പുതിയ കാലഘട്ടത്തിലും ധര്‍മ്മനിര്‍വ്വഹണം നടന്നേ തീരൂ. ഹിന്ദുവിന്റേത് മതമല്ല, ധര്‍മ്മമാണ്, ശാസ്ത്രമാണ്, പ്രപഞ്ചത്തിലെ നിയമമാണ്. ഹിന്ദുത്വം ഇല്ലാതായാല്‍ കിരാതതത്വവും രാക്ഷസീയതയും രാജ്യത്ത് വളരും. ഋഷീശ്വരന്മാര് പൗരാണിക കാലത്ത് ഭാരതത്തിന് സംഭാവന ചെയ്ത കാര്യങ്ങളല്ലാതെ കമ്മ്യൂണിസ്റ്റുകാരോ കോണ്‍ഗ്രസ്സുകാരോ നല്കിയ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് സ്വാമിജി ചോദിച്ചു.
മനുഷ്യനായി ജനിച്ചവന് മൃഗമായി മരിക്കുന്ന കാഴ്ചയാണുള്ളത്. പ്രത്യയ ശാസ്ത്രത്തിന്റെ പേരിലുള്ള പോരാട്ടം അവസാനിപ്പിക്കണം. ആര്‍ക്കും ആരെയും കൊല്ലാനുള്ള അവകാശമില്ല. കൊല്ലും കൊലയും നടത്തുന്നത് രാഷ്ട്രീയമല്ല. മതേതരത്വത്തിന്റെ പേരില്‍ ഹിന്ദുക്കളെ അപമാനിക്കുന്നതും രാഷ്ട്രീയമല്ല. വേദത്തിന്റെയും ഉപനിഷത്തിന്റെയും ഉദാത്തമായ ഒരു രാഷ്ട്രീയമുണ്ട്. അതാണ് നമുക്ക് വേണ്ടത്. ജാതിമതങ്ങള്‍ക്കതീതമായി ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സ്വാമിജി പറഞ്ഞു.
രഥയാത്രയെ വളപട്ടണം പാലത്തിന് സമീപം വെച്ച് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂരിലേക്ക് സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ഹരീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാജശേഖരന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കൊയിലാണ്ടി, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ശക്തി ശാന്താനന്ദ മഹര്‍ഷി, അമൃതാനന്ദമയീ മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.വി.ജയരാജന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഇന്ന് മാഹിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര കോഴിക്കോട് സമാപിക്കും. 21ന് രാമേശ്വരം, 22ന് കന്യാകുമാരി, 23ന് തിരുവനന്തപുരം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം 25ന് പുത്തരിക്കണ്ടത്തില്‍ രഥയാത്ര സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: