തളിപ്പറമ്പ്(കണ്ണൂര്‍): കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ജെയിംസ് മാത്യു എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് വയല്‍ക്കിളി കൂട്ടായ്മ ഭാരവാഹികള്‍. അതിജീവനത്തിന്റെ ചുവന്ന ലോംങ് മാര്‍ച്ചുകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്തന്നെയാണ് ബിഒടി പാതയുടെ നാലര കിലോമീറ്റര്‍ വയലിലൂടെ തിരിച്ചുവിട്ട് കമ്മ്യൂണിസ്റ്റ് ഗ്രാമത്തിലെ കര്‍ഷകരുടേയും തൊഴിലാളികളുടേയും ചരമക്കുറിപ്പെഴുതാന്‍ എംഎല്‍എ ശ്രമിക്കുകയാണെന്ന് വയല്‍ക്കിളി കൂട്ടായ്മയുടെ നേതാവ് സുരേഷ് കീഴാറ്റൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വികസന തീവ്രവാദത്തെ എന്തു വില കൊടുത്തും തടയുമെന്നും അതിജീവനത്തിന്റെ ഈ സമരം തങ്ങള്‍ പാതിവഴിയല് ഉപേക്ഷിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂര്‍ ബൈപ്പാസിനായി വയല്‍ വിട്ടുനല്‍കുന്നതിന് നാട്ടുകാര്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയെന്ന കലക്ടറുടേയും എംഎല്‍എയുടേയും പ്രഖ്യാപനം അസത്യമാണ്. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാന്‍ 55 കര്‍ഷകര്‍ സമ്മതപത്രം നല്കിയെന്നതു ശരിയല്ല. വയല്‍ നികത്തുന്നതിനെതിരെ 45 പേര് ഡപ്യൂട്ടി കലക്ടര്‍ക്ക് നല്കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയത്. ഇവരെ ഭീഷണിപ്പെടുത്തി മാറ്റിയതാണ്. ഇതില്‍ രണ്ടുപേര്‍ തിരിച്ചുവരാന്‍ തയ്യാറാണ്. ഭൂമി ഏറ്റെടുക്കുന്നതില്‍ ആക്ഷേപമുള്ളവര്‍ അറിയിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അല്ലാതെ സമ്മതപത്രം നല്കാനല്ലെന്നും സുരേഷ് കീഴാറ്റൂര്‍ ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നല്കിയ പരാതിയില്‍ തീരുമാനമെടുക്കുന്നതിനു പകരം സമ്മതപത്രം വാങ്ങുവാന്‍ നടക്കുന്ന എംഎല്‍എയും കൂട്ടരും കണ്ടംവഴി ഓടുകയാണ്. ഇവര്‍ കരയിലേക്കു വരികയാണു വേണ്ടത്. വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. വയല്‍ക്കിളി സമരം ഊതിവീര്‍പ്പിച്ച സമരമാണെന്നതു പി.ജയരാജന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
ഒരു വര്‍ഷമായി കീഴാറ്റൂര്‍ ജനത വയല്‍ ഏറ്റെടുക്കുന്നതിനെതിരെ ലോംങ് മാര്‍ച്ച് നടത്തുകയാണ്. എന്നാല്‍ നേതാക്കളുടെ ചില സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിപിഎം നേതൃത്വം വയല്‍ ഏറ്റെടുക്കലിനെ അനുകൂലിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഒരു നയവും കീഴാറ്റൂരില്‍ മറ്റൊരു നയവുമെന്നത് ദുരൂഹമാണ്. കീഴാറ്റൂര്‍ വയലേറ്റടുക്കലിന് അനുകൂലമായി നില്ക്കുന്ന പാര്‍ട്ടിക്ക് മറ്റെന്തൊക്കെയോ മറിച്ചുവെയ്ക്കാനുണ്ട്.
സമരത്തിനെ സഹായിക്കാന്‍ പലരും വരും. ലോങ് മാര്‍ച്ചിനെ സഹായിക്കാന്‍ ശിവസേന രംഗത്തു വന്നിട്ടുണ്ട്. പുറമേനിന്നുള്ളവരെ കീഴാറ്റൂരില്‍ വരാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാല്‍ തളിപ്പറമ്പ് എംഎല്‍എ ശ്രീകണ്ഠപുരം സ്വദേശിയാണെന്ന് ഓര്‍മിക്കണം.ദേശീയപാതയ്ക്കായി കീഴാറ്റൂരില്‍ സ്ഥലം അളക്കാന്‍ വന്നാല്‍ ശക്തമായ ചെറുത്തുനില്‍പ്പു നേരിടേണ്ടി വരുമെന്നും വയല്‍ക്കിളി ഭാരവാഹികളായ സുരേഷ് കീഴാറ്റൂര്‍, സി.മനോഹരന്, എം.ജാനകി, ടി.സി.കരുണാകരന്, സി.ജാനകി എന്നിവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: