മുഹമ്മ: വരള്‍ച്ചയുടെ കാഠിന്യം ഏറിയതോടെ മണ്ണഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിനാല്‍ തോടുകളും തണ്ണീര്‍തടങ്ങളും വറ്റിവരണ്ടു. വിഷുവിന് വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാശ്രയ സംഘങ്ങളും പാരമ്പര്യ കര്‍ഷകരും തരിശ് നിലങ്ങളില്‍ ആരംഭിച്ച പച്ചക്കറി കൃഷിയും കരിഞ്ഞുണങ്ങുകയാണ്.
ജലക്ഷാമം മൂലം പ്രതീക്ഷിച്ച വിളവ് ലഭിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും കടുത്ത ശുദ്ധജല ദൗര്‍ലഭ്യം നിലനില്‍ക്കുകയാണ്. 4, 5 വാര്‍ഡുകളിലും റോഡുമുക്കിന് കിഴക്കും ജലസംഭരണി ഉണ്ടെങ്കിലും പ്രദേശത്തെ മുഴുവന്‍പേര്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ല. കുഴല്‍ കിണറിലെ വെള്ളത്തിന്റെ തോത് താഴുന്നതിനാല്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമേ മോട്ടോര്‍ പമ്പുചെയ്യാനാകുന്നുള്ളു.
വിവിധ വാര്‍ഡുകളില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ആര് ഒ പ്ലന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ജലലഭ്യതയില്ലെന്ന ആക്ഷേപവുമുണ്ട്. കായലോര മേഖലയില്‍ താമസിക്കുന്നവര്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് ശുദ്ധജലം ശേഖരിക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ കന്നാസുകളില്‍ കുടിവെള്ളം ശേഖരിച്ച് തലചുമടായി കൊണ്ടുപോകുന്നത് ഇവിടങ്ങളില്‍ പതിവ് കാഴ്ചയായി.
വസ്ത്രങ്ങളും മറ്റും കഴുകാന്‍ ആശ്രയിച്ചിരുന്ന കായലില്‍ ഓരുവെള്ളമായതിനാല്‍ ദുരിതംപേറുകയാണ്. ഓരോ വര്‍ഷവും ബജറ്റില്‍ പ്രശ്നപരിഹാരത്തിനായി പഞ്ചായത്ത് തുക വകയിരുത്തുമെങ്കിലും ഭാഗികമായേ ഇതിനായി പണം ചെലവഴിക്കാറുള്ളു.
മുന്‍കാലങ്ങളില്‍ ശുദ്ധജലം ശേഖരിച്ച് വാഹനങ്ങളില്‍ ഗ്രാമങ്ങള്‍തോറും വിതരണം ചെയ്തിരുന്നു.ഇക്കുറി വേനല്‍ കടുത്തിട്ടും അതിനുള്ള നടപടികളൊന്നും പഞ്ചായത്ത് ആവിഷ്ക്കരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. സമീപ പഞ്ചായത്തുകളായ ആര്യാടും മുഹമ്മയിലും സ്ഥിതി വ്യത്യസ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: