തലശ്ശേരി: നഗരത്തിലെ തീയ്യ സമുദായ ശ്മശാനത്തിന് ഇന്നലെ പുലര്‍ച്ചെ സാമൂഹ്യ ദ്രോഹികള്‍ തീയിട്ടു. തലശ്ശേരി റെയില്‍വെ സ്റ്റേഷന് പരിസരത്തെ പഴയ ലോട്ടസ് ടാക്കീസിന് പിന്‍വശത്ത് കയ്യാലി പുഴയോരത്തുള്ള ശ്മശാനം പൂര്‍ണ്ണമായി കത്തി നശിച്ചു. ദഹനം നടത്തുന്ന സ്ഥലത്തെ മേല്പുര, തൊട്ടടുത്ത വിറക്പുര, ഓഫീസ് തുടങ്ങിയവയും കത്തിയമര്‍ന്നു. ഓഫീസിലെ ഫയലുകള്‍ മുഴുക്കെ അഗ്നിക്കിരയായി. വിറക്പുരയില്‍ സുക്ഷിച്ച ചിരട്ടകളും വിറക് ഉള്‍പെടെയും കത്തിച്ചാമ്പലായി ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വിവരം ലഭിച്ച് അഗ്നി ശമന സേന എത്തിയെങ്കിലും ഇതിനകം ശ്മശാനം മുഴുക്കെ തീവിഴുങ്ങിയിരുന്നു. 1937ല്‍ അത്തിപ്പറമ്പത്ത് ഞാറ്റ്യേലരാമന് മരണപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പാവന സ്മരണക്കായി ഭാര്യ കേളോത്ത് കുഞ്ഞിമന്ദി പണി കഴിപ്പിച്ച് നല്കിയ ശ്മശാനമാണ് ഇത്. ഓഫിസിന്റെ പൂട്ട് തകര്‍ത്താണ് തീവെച്ചത്. വിലപ്പെട്ട രേഖകളെല്ലാം ചാമ്പലായത് തീരാനഷ്ടമായിട്ടുണ്ട്. മുന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളിയുടെ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: