തളിപ്പറമ്പ്: തളിപ്പറമ്പിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ പോലീസ് സിപിഎം ഗൂഡാലോചനയുടെ ഭാഗമാണെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തളിപ്പറമ്പിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് യാതൊരു ബന്ധവുമില്ല.
കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ പാര്‍ട്ടി അണികളുടെ നേതൃത്വത്തില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് ജനകീയ പിന്തുണയേറിയതും ഈ സമരത്തിന് ബിജെപി-യുവമോര്‍ച്ച സംഘടകള്‍ പിന്തുണയുമായി എത്തിയതും ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടുപോയ സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരുന്നു. ഇതില്‍നിന്നും രക്ഷപ്പെടാന്‍ സിപിഎം ജില്ലാ സെക്രട്ടറി, പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെ പോലീസുമായി നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് ബിജെപിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍.
അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായ ക്രിമിനല്‍ സംഘം സിപിഎം ആജ്ഞാനുവര്‍ത്തികളാണെന്ന് സംശയിക്കുന്നു. കീഴാറ്റൂരില്‍ പാര്‍ട്ടി പതാകകള്‍ നശിപ്പിച്ചുവെന്ന് പറയുന്ന ദിവസം രാത്രി 12.45 വരെ ഇവിടെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്ന് സിപിഎമ്മും പോലീസും പറയുന്നു. അതുകൊണ്ടുതന്നെ ഈ സമയംവരെ സിപിഎമ്മുകാരും ഇവിടെയുണ്ടായിരുന്നുവെന്ന് സംശയിക്കുന്നു. 1.45നും 2.15നും ഇടയില്‍ വയല്‍ക്കിളികളെ അക്രമിച്ച് സമാധാന ശ്രമം തകര്‍ക്കാന്‍ ബിജെപി ആര്‍എസ്എസ് എന്നപേരില്‍ സിപിഎമ്മുകാര്‍ ഏഴ് ഫേസ്ബുക്ക് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതേസന്ദേശങ്ങള്‍തന്നെയാണ് പോലീസ് പത്രങ്ങള്‍ക്കും നല്‍കിയത്. പി.ജയരാജന് പറഞ്ഞതും ഇതുതന്നെയാണ്. ഈ സമയമത്രയും അവിടെ ആരെല്ലാം ഉണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷിക്കേണ്ടതാണ്. സിപിഎമ്മിന്റെ ഒട്ടേറെ പതാകകളും ഷെഡ്ഡും സ്തൂപവും ഇവിടെ ഉണ്ടായിരുന്നുവെങ്കിലും പൊട്ടിവീഴാറായ ഒരു കൊടിമരമാണ് തകര്‍ത്തു എന്നുപറയുന്നത്. സംഭവ സ്ഥലത്തിന് നൂറ് മീറ്ററകലെയുള്ള പ്രാദേശിക സിപിഎം നേതാവ് എല്ലാ ദിവസവും പത്ത് മണിക്ക് മുമ്പ് ഉറങ്ങാറുണ്ട്. എന്നാല്‍ സംഭവ ദിവസം ഇയാളുടെ വീട്ടില്‍ രാത്രി 1 മണിവരെ ആളുണ്ടായിരുന്നു. ഇതിലൊരാളാണ് കീഴാറ്റൂര്‍ സമര നായിക നമ്പ്രോത്ത് ജാനകിയെ കഴിഞ്ഞ ദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ പലതവണ രാത്രി 1 മണിക്കിടയില്‍ ബൈക്കില്‍ ഇതുവഴി പോകുന്നത് വയല്‍ക്കിളികള്‍ കണ്ടിരുന്നു.
പുലര്‍ച്ചെ 2.20വരെ സിപിഎമ്മുകാര്‍ കീഴാറ്റൂരില്‍ ഉണ്ടായിരുന്നിട്ടും കൊടിമരം തകര്‍ക്കുന്നവരെ കണ്ടില്ലെന്ന് പറയുന്നതിലും ദുരൂഹതയുണ്ട് അതുകൊണ്ടുതന്നെ കൊടി നശിപ്പിച്ച സംഭവം സിപിഎം അറിവോടെയാണ് നടന്നതെന്ന് സംശയിക്കുന്നു. വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് ബിജെപിയും യുവമോര്‍ച്ചയും പിന്തുണയുമായെത്തിയത് സമരക്കാര്‍ക്ക് പുത്തനുണര്‍വുണ്ടാക്കിയിരുന്നു. ഇത് ഇല്ലാതാക്കാന്‍ സിപിഎം ആസൂത്രണം ചെയ്ത പദ്ധതിയാണ് കീഴാറ്റൂരില്‍ ആക്രമണം നടത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന രീതിയിലുള്ള പ്രചരണം. മണ്ണിനും ജലത്തിനും വായുവിനും വേണ്ടിയുള്ള പോരാട്ടത്തില്‍ അവാസാനഘട്ടംവരെ ബിജെപി ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ ഒന്നും പ്രതീത്രക്ഷിക്കുന്നില്ല. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍വേണ്ടി മൂലധനശക്തികളോടൊപ്പം ചേര്‍ന്ന് സിപിഎം പ്രാദേശിക നേതൃത്വം ആസൂത്രണം ചെയ്ത പദ്ധതികളാണ് കീഴാറ്റൂര്‍ സമരത്തിനെതിരെയുള്ള പ്രചരണം. 45 മീറ്റര്‍ വീതിയില്‍ പത്ത് മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് നികത്തിയാണ് 250 ഏക്കറോളം സ്ഥലം ഇല്ലാതാക്കുന്നത്. ഇതിനായി പത്ത്ലക്ഷം ലോഡ് മണ്ണ് ആവശ്യമുണ്ട്. തളിപ്പറമ്പിന് സമീപ പ്രദേശങ്ങളിലെ ചെറുതും വലുതുമായ കുന്നിന് പ്രദേശങ്ങള്‍ സമ്പന്നര്‍ കയ്യടക്കിയിരിക്കുകയാണ്. ഈ കുന്നുകള്‍ ഇടിച്ചുനിരത്തി വയല്‍ നികത്തുകയും മണ്ണ് നീക്കിയ സ്ഥലത്ത് കെട്ടിടസമുച്ഛയങ്ങള്‍ നിര്‍മ്മിക്കുകയുമാണ് ഇവരുടെ ഉദ്ദേശം. ഇതുവഴി കോടികള്‍ ലാഭം നേടാം. ഇതിലാണ് സിപിഎമ്മിന്റെ കണ്ണ്. അതിനായി ആസൂത്രണം ചെയ്ത പദ്ധതികളാണ് ബിജെപിക്കെതിരെയുള്ള കുപ്രചരണങ്ങള്‍.
തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് തളിപ്പറമ്പില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചരണങ്ങളുടെ പിന്നില്‍. സാമൂഹ്യ വിരുദ്ധരായ ചിലര്‍ നടത്തിയ അക്രമം ഒരുവിധത്തിലും ബിജെപി ന്യായീകരിക്കുന്നില്ല. അക്രമികള്‍ക്ക് സംഘപരിവാര്‍ സംഘടനകളുമായി ബന്ധവുമില്ല. സിപിഎം പ്രാദേശിക നേതാക്കളുമായി ചേര്‍ന്ന് ചിലര്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമന്നും കീഴാറ്റൂര്‍ സമരം ബിജെപി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമന്നും നിയമപരമായ സഹായങ്ങള്‍ ചെയ്തു നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന് മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്, ജനറല്‍ സെക്രട്ടറി കെ.രവീന്ദ്രന്, സെക്രട്ടറി അഡ്വ.കെ.കെ.വിശ്വനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: