ചങ്ങനാശേരി: ആള്‍മാറാട്ടം നടത്തി മുങ്ങിനടന്ന നിരവധി മോഷണക്കേസിലെ പ്രതി ആന്റി ഗുണ്ടാ സ്ക്വാഡിന്റെ പിടിയിലായി.
പാലക്കാട് കൊഴിഞ്ഞാംപാറ അഹമ്മദുകുട്ടി (59) ആണ് അറസ്റ്റിലായത്. കട്ടപ്പന സ്വദേശിയായ ഇയാള്‍ ശശി എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. 18 വയസുള്ളപ്പോള്‍ മുതല്‍ ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ടായിരുന്നു. തൊടുപുഴ മണക്കാട്ട് പുത്തന്‍പുര ജോണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവിടെ വച്ച് ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു.
1995-ല്‍ വിവിധ കേസുകളുണ്ടായപ്പോള്‍ അവിടെനിന്നു മുങ്ങി പാലക്കാട്ടേക്ക് പോവുകയായിരുന്നു. സ്കൂളുകള്‍, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. പാലക്കാട്ടെത്തിയ ഇയാള്‍ ഒരു മുസ്ലീം യുവതിയെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇയാള്‍ അഹമ്മദുകുട്ടി എന്ന പേരില്‍ താമസിച്ചുവരികയായിരുന്നു. ഇരുപതിലേറെ മോഷണക്കേസുകളും നിരവധി വാറണ്ടും പേരിലുണ്ടായിരുന്നു. ഇയാളെ പാലക്കാടുനിന്ന് സൈബര്‍ സൈല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
നിരവധി ദിവസങ്ങളായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. ചങ്ങനാശേരി ഡിവൈസ്പി ആര്.ശ്രീകുമാര്‍, ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ.റെജി, അന്‍സാരി, അരുണ്‍, രജനീഷ്, പ്രദീപ് ലാല്‍, പ്രതീഷ് രാജ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: