ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയുടെ കൊടിക്കീഴില്‍ മത്സരിച്ച് തെരഞ്ഞെടുപ്പില്‍ ജയിച്ച ഒരാള്‍ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആവുന്നു. സംസ്ഥാനത്തിന്റേയോ രാജ്യത്തിന്റേയോ മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടി ഭരണം ഏറ്റെടുക്കുന്ന ഇക്കൂട്ടര്‍ ഇടുങ്ങിയ മനസ്സോടെ വേറെ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ പ്രധാനമന്ത്രിയായ ആളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നു. അതുപോലെ തിരിച്ചും. ഇതാണ് നമ്മുടെ നാട്ടിലെ പുരോഗമന രാഷ്ട്രീയം!
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരമേറ്റെടുത്താല്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടേയും മുഖ്യമന്ത്രിയാണെന്നും രാജ്യത്തിന്റെ മുഴുവന്‍ ജനങ്ങളുടേയും പ്രധാനമന്ത്രിയാണെന്നും മനസ്സിലാക്കാത്തതുപോലെ… രാഷ്ട്രീയ അഭിപ്രായവ്യത്യാസംമൂലം ഓരോരോ പ്രസ്താവനകളിറക്കി ബന്ധം വഷളാക്കുകയാണിത്തരക്കാരുടെ പൊതുവായ രീതി. എത്ര ബാലിശമാണിത്.
പരസ്പരം അധികം കുറ്റപ്പെടുത്താതെ ഭരണ തലപ്പത്തിരിക്കാനായാല് നാടിനും നാട്ടാര്‍ക്കും മുതല്‍ക്കൂട്ടാവുമെന്ന് എന്നാണിനിയിവരൊക്കെ തിരിച്ചറിയുക?
എല്ലാ കാര്യങ്ങളെയും കുറ്റപ്പെടുത്തുന്നവര്‍ക്ക് യഥാര്‍ത്ഥ ആവശ്യം ഉണര്ത്തിച്ചാല്ത്തന്നെയും ഒരിടത്തും പരിഗണന ലഭിക്കണമെന്നില്ലെന്നത് സാമാന്യനിയമം മാത്രം.
ഇതിനൊക്കെ ഒരേയൊരു പോംവഴി മാത്രം. തെരഞ്ഞെടുപ്പടുത്ത വേളയിലല്ലാതെ, ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരെങ്കിലും പക്ഷപാത രാഷ്ട്രീയം പറയാതിരിക്കുകയും അനാവശ്യ പ്രസ്താവനകളിറക്കാതിരിക്കുകയും വേണം.
രാജന് വെങ്കിട്ടരാമന്
തമ്മനം, എറണാകുളം
ഹാദിയയ്ക്ക് നീതി കിട്ടി, ഇവര്‍ക്കോ ?
അശോകന്റെ മകള്‍ അഖില മതംമാറി മുസ്ലിമിനെ വിവാഹം കഴിച്ചത് ഇഷ്ടമല്ലാത്ത രക്ഷിതാക്കള്‍ നിയമമാര്‍ഗങ്ങളിലൂടെ കോടതിയില്‍ പോയി. സംഘപരിവാര്‍ ബന്ധമുള്ളവര്‍ രക്ഷിതാക്കളുടെ പക്ഷത്തുനിന്നു. മതേതരത്വവും മതസ്വാതന്ത്ര്യവും പ്രസംഗിക്കുന്നവര്‍, മതംമാറി വിവാഹം കഴിച്ചവരുടെ കൂടെനിന്നു. സുപ്രീംകോടതി വിധി വന്നു. വിവാഹം ഇന്ത്യന്‍ ബഹുസ്വരതയുടെ ഭാഗമാണ്. അത് തകര്‍ക്കാനാവില്ല. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹത്തില്‍ മൂന്നാംകക്ഷിക്ക് ഇടപെടാനാവില്ല. ഒന്നിച്ചു ജീവിക്കാനുള്ള പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ അവകാശം കോടതിക്ക് ചോദ്യംചെയ്യാനാവില്ല എന്നൊക്കെ പറഞ്ഞ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
കോടതിവിധി ചരിത്രപരവും സ്വാഗതാര്‍ഹവുമാണ്. പക്ഷേ ഇന്ത്യന്‍ ബഹുസ്വരത ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ജാതിമതവ്യത്യാസമില്ലാതെ ഉള്‍ക്കൊള്ളേണ്ടതല്ലേ? 1990-ല്‍ വയനാട്ടില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ക്രിസ്ത്യാനിയായ നേതാവിന്റെ മകളെ സ്വന്തം വിദ്യാര്‍ത്ഥി സംഘടനാ നേതാവായ ഹിന്ദു യുവാവ് പ്രേമിച്ചു. ഇത് യുവതിയുടെ രക്ഷിതാക്കള്‍ക്ക് ഇഷ്ടമല്ലായിരുന്നു. യുവതി പിന്മാറിയില്ല. പിന്നീട് യുവാവിനെ ഗുണ്ടകള്‍ ജീപ്പില്‍ ഇടുക്കിയിലേക്ക് തട്ടിക്കൊണ്ടുപോയി കൊന്നു.
2001-ല്‍ കാസര്‍കോട്ട് ഒരു ദേശീയപാര്‍ട്ടിയുടെ യുവജനനേതാവ് (ഹിന്ദു) ഒരു മുസ്ലിംപെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഇഷ്ടമല്ലായിരുന്നു. ആറ് മാസം കഴിയും മുമ്പേ മുസ്ലിം തീവ്രവാദികള്‍ യുവാവിനെ കുത്തിക്കൊന്നു. ഇവിടെ യുവതികള്‍ക്ക് നീതി കിട്ടിയോ? രണ്ട് സംഭവങ്ങൡലും കോടതി ചൂണ്ടിക്കാണിച്ച ബഹുസ്വരത എന്തുകൊണ്ട് അംഗീകരിച്ചില്ല?
പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹിതരായി ജീവിക്കാനുള്ള അവകാശം നിഷേധിച്ചു കൊണ്ടുള്ള ഇത്തരം പ്രവൃത്തിയോട് പ്രതിഷേധിക്കാത്തവര്‍ എന്തുകൊണ്ട് സ്വന്തം മകളുടെ മതംമാറ്റവും വിവാഹവും നിയമാനുസൃതം കോടതിയില്‍ ചോദ്യംചെയ്ത ഹാദിയയുടെ രക്ഷിതാക്കളെ പരിഹസിക്കുന്നു? നമ്മുടെ നാട്ടില്‍ നടക്കുന്ന ഇത്തരം വിവേചനങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് കോടതിയല്ല, നീതിബോധമുള്ള ജനതയാണ്.
കെ. ശേഖരന് താനൂര്‍, മലപ്പുറം
കൊല്ലിക്കുന്നവര്‍ അകത്താകട്ടെ
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ട, വേണ്ട എന്ന് നമ്മുടെ മുഖ്യമന്ത്രി നാഴികയ്ക്ക് നാല്പതുവട്ടം ആവര്‍ത്തിച്ചിരുന്നതിന്റെ കാരണം കണ്ടെത്താന്‍ അത്ര വലിയ ബുദ്ധിയൊന്നും വേണ്ട. കാരണം കൊല്ലുന്നവര്‍ അഥവാ അവരുടെ ഡമ്മികള്‍ മാത്രമേ ഇത്രയുംകാലം പിടിക്കപ്പെട്ടിട്ടുള്ളൂ. അത് ആസൂത്രണം ചെയ്തവരും ഗൂഢാലോചന നടത്തിയവരുമായ ഉന്നതരൊന്നുംതന്നെ നാൡതുവരെ പിടിയിലായിട്ടില്ല. അവരെല്ലാം മാറിനിന്ന് രസിക്കുകയായിരുന്നു! ഈ പരിപാടിയാണ് സിബിഐ അന്വേഷണത്തിലൂടെ പൊളിയാന്‍ പോകുന്നത്. എന്നുവച്ചാല്‍ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറു മാന്തിക്കുന്നവരുടെമേല് പിടിവീഴും. കൊലപാതകങ്ങള്‍ക്ക് ഒരന്ത്യമുണ്ടാവണമെങ്കില് കൊലക്കത്തിയും അച്ചാരവും നല്കി ചെറുപ്പക്കാരെ പറഞ്ഞുവിടുന്നവര്‍ അകത്താകണം. അന്നേ ഇതിനൊരവസാനമുണ്ടാകൂ.
എം. ശ്രീധരന്, വരവൂര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: